2011, നവംബർ 4, വെള്ളിയാഴ്‌ച

7

ആരറിഞ്ഞു തനുഭൃത്തുകൾക്കു നി-
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ-
ത്താരിയന്ന പരിപാകമേതയേ!

-152-
ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദു:ഖമിയലാം, വപുസ്സു വേ-
റിട്ട നിൻ സുഖമഹോ! കൊതിക്കിലാം.

-153-
ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതൻ
ജന്തുഭീകരകരൻ, ഖരൻ, യമൻ?

-154-
ജാതസൌഹൃദമുറങ്ങുവാൻ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോൽ,
നീ തുനിഞ്ഞു നിരസിച്ചിരിക്കിൽ ഞാ-
നേതു സാഹസികനാമഹോ? പ്രിയേ!

-155-
ത്യാഗമേവനു വരും സമഗ്രമീ-
ഭോഗലേഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-
ഭാഗയാം നളിനി ധന്യതന്നെ നീ!

-156-
ഉത്തമേ! വിഗതരാഗമാകുമെ-
ന്നുൾത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.

-157-
നേരു-ശൈശവമതിങ്കലന്നു നിൻ
ഭൂമിയാം ഗുണമറിഞ്ഞതില്ല ഞാൻ,
കോരകത്തിൽ മധുവെന്നപോലെയുൾ-
ത്താരിൽ നീ പ്രണയമാർന്നിരുന്നതും,

-158-
ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാൻ,
എല്ലുമല്ലനുതപിച്ചിടുന്നു, തേൻ-
വെന്ന നിന്മൊഴികൾ നിന്നുപോകയാൽ

-159-
ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാർന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!

-160-
ആകുലത്വമിയലില്ല യോഗി ഞാൻ,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെൻ പ്രിയേ!

-161-
വേണിയാകിയ വെളുത്ത നിർഝര-
ശ്രേണി ചിന്നിവിരഹാർത്തിയാർന്നു താൻ
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേൾക്ക നീ!

-162-
നീലവിൺ‌നടുവുറച്ചു ഭാനു, കാ-
ണ്മീല കാട്ടിലുമനക്കമൊന്നിനും,
ബാല നീ ഝടിതി പൊങ്ങുമൂക്കിനാൽ
കാലചക്രഗതി നിന്നുപോയിതോ!

-163-
ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം,
അന്യനാം ഗുരു ലഭിച്ചതില്ലയീ-
മന്നിൽ വിദ്യവെളിവായ നാൾമുതൽ

-164-
മാനസം പരിപവിത്രമായി നിൻ
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാർന്നൊരെൻ-
മേനിയും മഹിത തീർത്ഥഭൂമിയായ്!

-165-
ധർമ്മലോപമണയാതെ നമ്മളിൽ
ശർമ്മവും വ്യഥയുമേകിയേറെനാൾ
നിർമ്മലേ ഒരു വഴിക്കു നീണ്ടൊരീ
കർമ്മപാശാഗതി നീ കടന്നുതേ!"

-166-
പ്രേമഗൗരവമിയന്നിവണ്ണമുൾ-
സ്ഥേമയറ്റരുളി, യാർന്നു പിന്നെയും
ആ മഹാൻ നിജയമം, ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാൽ.

-167-
ദ്രുതമവിടെയണഞ്ഞോ ശിഷ്യയെത്തേടിയപ്പോൾ
കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ
മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാൾ
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ

-168-
'നളിനി' 'നളിനി' എന്നാമന്ത്രണം ചെയ്തുചെന്നാ-
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താൾ
ദളിതഹൃദയം-കൈയാൽ ശാന്തിബിംബത്തിൽനിന്നും
ഗളിതസുഷമമാം നിർമ്മാല്യമാല്യം കണക്കേ.

-169-
അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തിൽ
വിന്യസ്തരാക്കി മൃദുമെയ്യവർ നോക്കിനിന്നാർ,
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താർ-
ന്നന്യൂനദീനതയതെങ്കിലുമാഭതാനും.

-170-
അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത-
മുല്പന്നബോധരവമോർത്തു വിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേർത്തദിക്കിൽ
കല്പിച്ചവൾക്കു ഖനനം വരയോഗിയോഗ്യം.

-171-
നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു-ഹാ! കൃപണർപോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.

-172-
ലോകക്ഷേമോത്സുകനഥ വിദേശത്തിൽ വാണാ യതീന്ദ്രൻ,
ശോകം ചേർന്നീലവനു നളിനീചിന്തയാൽ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-
ക്കേകാ-കണ്ണാടിയിലിനമയൂഖങ്ങൾ മങ്ങാ പതിഞ്ഞാൽ.

-173-
അവനു പുനാമേഘം‌പോയി നൂറ്റാണ്ടു, പിന്നോർ-
ത്തവസിതിവിധി, യൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാർജ്ജി-
ച്ചവിരതസുഖമാർന്നാനാ മഹാൻ ബ്രഹ്മഭൂയം!

ശുഭം

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം