4
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!
-77-
മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെൻ ഹൃദയമായനോരുകിൽ
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണിൽ വിള്ളിലും”
-78-
ഏവമോതി അതിദൂനയായി നി-
ന്നാവരാംഗി, യതിതൻ മുഖാംബുജം
പാവനം പരിചിൽ നോക്കിനാൾ, അവൻ
കേവലം കരുണയാർന്നു ചൊല്ലിനാൻ!-
-79-
“അന്യഥാ മതിവരില്ലെനിക്കു നിൻ
മന്യുവിങ്കൽ നിയതം മഹാവ്രതേ!“
കന്യയെന്നു വടുവെന്നു മേലുകി-
ല്ലന്യഭാവമറികാത്മവേദികൾ.
-80-
ആടലൊട്ടവൾ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതൻ നടുവിലും സുമർത്തുവിൽ
പാടീടും കുയിലുപോലെ, ചൊല്ലിനാൾ-
-81-
"വന്നു വത്സല, ഭവാൻ സമക്ഷമാ-
യിന്നു, ഞാൻ വ്യഥ മറന്നതോർക്കയാൽ,
എന്നുമല്ല, കരുതുന്നു വീട്ടിൽ നാ-
മന്നു വാണതു തുടർന്നുപോൽ മനം.
-82-
ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതിൽ മറപ്പതില്ല ഞാൻ.
-83-
ഭൂമിപൂക്കൾ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുൽത്തറയുമോർത്തിടുനതിൻ-
പാരെ നാമെഴുമെഴുത്തുപള്ളിയും.
-84-
ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്തു ചിത്രശലഭം പറന്നതും
പാർത്തുനിന്നതു മണഞ്ഞു നാം കരം
കോർത്തു കാവിനരികേ നടന്നതും.
-85-
പാടുമാൺകുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.
-86-
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാർന്ന ചെറുമാലകെട്ടിയെൻ
കൊച്ചു വാർമുടിയിലങ്ങണിഞ്ഞതും.
-87-
എണ്ണിടുന്നൊളിവിൽ വന്നു പീഡയാം
വണ്ണമെൻ മിഴികൾ പൊത്തിയെന്നതും
തിണ്ണാങ്ങതിൽ വലഞ്ഞുകേഴുമെൻ
കണ്ണുനീരു കനിവിൽ തുടച്ചതും.
-88-
എന്തിനോതുവതതോർക്കിലാ രസം
ചിന്തുമെൻ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യൻ, ഏകിലാ-
മന്തരായമെതിർവാത്യപോലിവൾ.
-89-
പോട്ടെ-എൻ സഹചരൻ വിയുക്തനായ്
നാട്ടിൽ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗർജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാൻ.
-90-
പിന്നെയെൻ പ്രിയപിതാക്കൾ കാത്തുഴ-
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ-
മന്നിലെന്നുടലു ഞാൻ വിടാതെയും.
-91-
ഹർഷമേകുവതിനച്ഛനേറെ നി-
ഷ്കർഷമാർന്നഥ വളർന്നു ഖിന്നയായ്,
കർഷകൻ കിണറിനാൽ നനയ്ക്കിലും
വർഷമറ്റ വരിനെല്ലുപോലെ ഞാൻ
-92-
ഓർത്തിടായ്കിലുമഹോ! യുവത്വമെൻ-
മൂർത്തിയാർന്നഥ വലഞ്ഞിതേറെ ഞാൻ
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകൾ, കാലമെത്തിയാൽ
-93-
ഓതുവാനമുതെനിക്കു പിനെ,യെൻ-
തതനോർത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോൽ
കാതരാശയ കുഴങ്ങി വീണു ഞാൻ.
-94-
ആഴുമമ്പൊടതി സ്വാന്തമോതുമെൻ
തോഴിമാരെയുമെഴിച്ചു ഞാൻ പരം
വാഴുമൌഷധമകറ്റി,യാ ശ്രമം
പാഴിലായെഴു മസാദ്ധ്യരോഗികൾ.
-95-
ശാന്തമാക ദുരിതം! വിനിശ്ചിത-
സ്വാന്തയായ് കദനശല്യമൂരുവാൻ
ധ്വാന്തവും ഭയവുമോർത്തിടാതുടൻ
ഞാൻ തടാകതടമെത്തി രാത്രിയിൽ”.
-96-
വേഗമാബ്ഭയദനിശ്ചയം ശ്രവി-
ച്ചാകുലാദ്ഭുത ദയാരസോദയൻ,
ഏകിനാൻ ചെവിയവൻ, സഗദ്ഗദം
ശോകമാർന്നു കഥ പിൻതുടർന്നവൾ.
-97-
ലോകമൊക്കെയുമുറങ്ങി, കൂരിരു-
ട്ടാകെ മൂടിയമമൂർത്തി ഭീകരം
ഏകയായവിടെ നിന്നു, സൂചിയേ-
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാൻ
-98-
തിണ്ണമായിരുളിൽനിന്നും വിശ്വസി-
ച്ചെണ്ണിനേൻ ഝടിതി ഭൂതഭാവികൾ,
വിണ്ണിൽ ഞാനൊടുവിൽ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങൾ കാൺകയാൽ,
-99-
‘നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത നിങ്ങളോർത്തിടാ
അത്യനർത്ഥവശ ഞാൻ ക്ഷമിപ്പിനി-
കൃത്യ’മെന്നുമവയോടിരന്നു ഞാൻ.
-100-
ഓർത്തുപിന്നുടനഗാധതോയമാം
തീർത്ഥസീമയിലിറങ്ങിയങ്ങു ഞാൻ
ആർത്തിയാൽ മൊഴിയിലോ മനസ്സിലോ
പ്രാർത്ഥിതം ചരമാമവമോതിനാൻ.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം