3
പേറിയാശു പദരേണു തൊട്ടവൾ
കൂറൊടും തലയിൽ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാൾ.
-52-
‘എന്തുവാനഭിമതൻ കഥിക്കുമോ?
എന്തുവാൻ കരുതുമോ മഹാനിവൻ?’
ചിന്തയേവമവളാർന്നു; തുഷ്ടിയാൽ
ഹന്ത! ചെയ്തു യമി മൌനഭേദനം.
-53-
‘മംഗലം ഭഗിനി, നിന്റെ ഭക്തിയാൽ
തുംഗമോശ്മിയലുന്നു ഞാൻ ശുഭേ
എങ്ങു ചൊല്ലിവറ്റേയാരൊടാരു നീ
യെങ്ങു നിന്നു മുനിപുത്രദർശനേ?’
-54-
എന്നുരച്ചു പുനരുത്തരോൽകനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവദാരു വാരിമേൽ
മന്ദമാച്ചുഴിയിലാഞ്ഞപോലവൻ.
-55-
‘മുന്നിലെൻ നിയതിയാലണഞ്ഞുമി-
ന്നെന്നെ യെൻപ്രിയനറിഞ്ഞതില്ലിവൻ!
സന്നവാസനനഹോ മറന്നുതാൻ
മുന്നമുള്ളതഖിലം മഹാശയൻ.‘
-56-
ഏവമോർത്തുമഥ വീർത്തുമാർന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനനായ്
സാവധാനമവനോടു ചൊല്ലിനാൾ-
-57-
“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ഭിഷ്ടമീ വടിവിയന്നു വന്നപോൽ
മൃഷ്ടനായിഹ ഭവാൻ; ഭവാനു പ-
ണ്ടിഷ്ടയാം ‘നളിനി’ ഞാൻ മഹാമതേ!
-58-
പ്രാണനോടുമൊരുനാൽ ഭവൽപദം
കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.
-59-
സന്ന്യസിച്ചളവുമാസ്ഥയാൽ ഭവാൻ
തന്നെയോർത്തിഹ തപസ്സിൽ വാണു ഞാൻ
ധന്യയായ് സപദി കൺകമൂലമ-
ങ്ങെന്നെ യോർക്കുകിലു മോർത്തീടായ്കിലും.”
-60-
ഏവമോതിയിടരാർന്നു കണ്ണുനീർ
തൂവിനാൾ മൊഴി കുഴങ്ങി നിന്നവൾ.
ഭാവശാലികൾ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം.
-61-
ധീരനായ യതി നോക്കി തമ്പിതൻ
ഭൂമിബാഷ്പപരിപാടലം മുഖ,
പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ
ധാരയാർന്ന പനിനീർസുമോപമം.
-62-
ആരതെന്നുടനറിഞ്ഞു കൌതുകം
പാരമാർന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേർ-
ന്നോരുവാക്കരുളിനാൻ കനിഞ്ഞവൻ.
-63-
“പാരവും പരിചയംകലർന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയിൽ നീയുമിപ്പൊൾ നിൻ
ദൂരമാം ഭവനവും വരുന്നയേ!
-64-
കണ്ടുടൽ സ്വയമറിഞ്ഞിടാത്തതോർ-
ത്തിണ്ടൽവേണ്ട സഖി! കേണിടേണ്ട മകൾ,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നീ
-65-
എന്നിൽ നിന്നണുവുമേൽക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ.
-66-
പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാർന്നു,-പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:
-67-
ഓർതുകിന്നതഥവാ വൃഥാ ശുഭേ
ഹേതു കേൾക്കുവതൊരർത്ഥമേതിനോ
നീ തുനിഞ്ഞു-നിജകർമ്മനീതരാ-
യേതുമാർഗ്ഗമിയലാ ശരീരികൾ!
-68-
പിന്നെയൊന്നൊരുപകാരമേതിനോ,
യെന്നെയോർത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികൾ.“
-69-
മാലു ചെറ്റുടനകന്നുമുള്ളിലെ-
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാൾ
ലോലകണ്ഠമതിലേലലോചന.
-70-
നവ്യമാം പരിധിയാർന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടൂമാമുഖം,
ഭവ്യശീലയവൾ കണ്ടൂ, കുണ്ഠയാ-
യവ്യവസ്ഥിതരസം, കുഴങ്ങിനാൾ.
-71-
പാരമാശു വിളറിക്കറുത്തുടൻ
ഭൂരിചൊന്നുഥേ മഞ്ഞളിച്ചുമേ
നാരിതൻ കവിൾ നിറം കലർന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോൽ.
-72-
തെല്ലുനിന്നരുണകാന്തിയിൽ കലർ-
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാർന്നു മൃദുഹാസമശ്രുവും
ചൊല്ലിനാൾ മൊഴികൾ ചാരുവണിയാൾ
-73-
“ആര്യ! മുൻപരിചയങ്ങൾ നൽകിടും
ധൈര്യമാർന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി? കേൾക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?
-74-
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയിൽ ഭവാനൊഴി-
ത്താരുമില്ലതുമിവൾക്കു കേൾക്കുവാൻ.
-75-
ആഴുമാർത്തിയഥവാ കതിക്കിലീ-
യൂഴമോർത്തിടുമതന്യഥാ ഭവൻ,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം