ലീല ഒന്നാം സർഗ്ഗം
ക്കുണരുക, യുണ്ടൊരു ദിക്കിൽ നിൻ പ്രിയൻ;
ഗുണവതി, നെടുമോഹ നിദ്ര വി-
ട്ടുണരുക, ഞാൻ സഖി, നിന്റെ മാധവി“.
-2-
സരള മധുരമീവിധം വച-
സ്സൊരു വിധി വാട്ടിയ കർണ്ണവീഥിയിൽ
വിരവിനോടു പതിച്ചു, പിച്ചിമേൽ
വിരള നവാംബുദബിന്ദുവെന്നപോൽ.
-3-
ഉദയപുരമതിന്നുപാന്തമായ്
വിദിത മഹീധര സാനു ഭൂമിയിൽ
സദന സുമ വനത്തിലൊന്നിലു-
ന്മദമരുളും മധുമാസ രാത്രിയിൽ,
-4-
വിലസി നറുനിലാവെഴും ലതാ-
വലയമിയന്ന നിലത്തൊരോമലാൾ
വിലയവിവശമേനി, വീണ പൂ-
ങ്കുലയതുപോലെ കിടന്നിതേകയായ്.
(യുഗ്മകം)
-5-
ക്ഷിതിയിലഹഹ! മർത്യ ജീവിതം
പ്രതിജനഭിന്ന വിചിത്ര മാർഗ്ഗമാം
പ്രതിനവരസമാ,മതോർക്കുകിൽ
കൃതികൾ മനുഷ്യ കഥാനു ഗായികൾ!
-6-
മരുവിയവിടെ മുമ്പു, ദുരമാം
മരുവിലകന്ന മഹാfപണങ്ങളിൽ
പെരുവഴി തുണ ചേർന്നു പോകുവോ-
രൊരുവകയാളുകൾ വൈശ്യ വൃത്തികൾ.
-7-
അവരുടെ കുലനാഥനുണ്ടൊരാൾ
അവനിയിൽ വിശ്രുതനർത്ഥപാലകൻ
അവനു തനയയായ് ജനിച്ചു പോ-
ലവികലമാനുഷ രൂപമാധുരീ.
-8-
ഭവന മണിവിളക്കു, സദ്ഗുണ-
പ്രവണതയാർന്നു വളർന്നു നന്ദിനി
അവനു മമതകൊണ്ടു തുല്യമാ-
യവളു, മസുക്കൾ, വസുക്കൾ താനുമേ.
-9-
കല, നിശിതകുശാഗ്രബുദ്ധിയാൾ
പലതു പഠിച്ചിതു ശക്തിപോലെയും
വലിയ ധനികനാം പിതാവുതൻ-
നിലയിൽ വിചക്ഷണ ലബ്ധിപോലെയും.
-10-
സകുതുകമഥ മത്സരിച്ചു താൻ
മികവൊടണിഞ്ഞിതു ശൈശവം മുതൽ
പ്രകൃതിയവളെയംഗകാന്തിയാൽ
സുകൃതി പിതാവു വിഭൂഷണങ്ങളാൽ.
-11-
ലലിത ലലിതമാർന്നു യൌവനം
കുലസുത ലീല-അതാണവൾക്കു പേർ;
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയിൽ മനസ്സു തിരിഞ്ഞപോലെപോം.
-12-
മകളൊടുമൊരിമിച്ചു യാത്രയാ-
യകലെയൊരിക്കൽ വണിഗ്വരൻ, തദാ
സകുതുകമവൾകണ്ടു വർത്തക-
പ്രകരമടുപ്പതു താവളങ്ങളിൽ.
-13-
കൊടിയ വെയിലുമുഗ്രവായുവും
പൊടിയുമിടഞ്ഞു മഹാമരുക്കളിൽ
കടലിൽ ബഹുചരക്കുമാളുമായ്
പടവുകൾപോൽ വരുമൊട്ടകങ്ങളും,
-14-
പടകുടികൾ വെടിഞ്ഞു കുന്നുതൻ-
കൊടുമുടിവിട്ട വലാഹകങ്ങൾപോൽ
നെടുവഴികളിൽ നീണ്ടവാഹന-
പ്പടയൊടുപോമുരു സാർത്ഥവാഹരും.
-15-
പല ജനത, പലേ നിബന്ധനം
പല നഗരം പല വേഷഭാഷകൾ
പലതുമിതുകണക്കണഞ്ഞുക-
ണ്ട,ലമവൾ മോദവുമാർന്നു ബോധവും.
(വിശേഷകം)
-16-
വിഭവ,മതുകണക്കെ വിദ്യ,യീ-
സുഭഗത, ശോഭന, യൌവനാഗമം;
ശുഭഗുണയിവയിൽ ചരിക്കയാ-
യഭിമതവാപിയിൽ മുഗ്ദ്ധഹംസിപോൽ.
-17-
കരുതരുതുരു ഭുതികാൺകിലും
സ്ഥിരശുഭയാണിഹ ലീലയെന്നു നാം;
പരമരുചിരമാമഹർമ്മുഖം
ചരമധരോപരി കാറു നിൽക്കവേ.
-18-
ശരി, ഹതവിധിയായ മേഘമാർ-
ന്നിരുളുപരന്നിത, ലോകയാത്രയിൽ
മുറുകി വലിയ കോളു, കന്യയാം
ചെറുകളിവഞ്ചി കുടുങ്ങിയാടലിൽ.
-19-
വിജയപുരനിവാസി, വർത്തക-
വ്രജപതി, യാവഴിപോന്നുവന്നൊരാൾ
സ്വജനമൊടുവരിച്ചു ലീലയെ,
നിജസുതനായി വധൂകരിക്കുവാൻ
-20-
കമന, നഥ മകൾക്കവൻ യുവാ
സമധനവംശനിണങ്ങുമെന്നുതാൻ
മമതയൊടുമുറച്ചുചെയ്തുപോയ്
സമയവുമങ്ങനെയർത്ഥപാലകൻ.
-21-
അവിഹിത മിഹ രക്ഷ്യരോടൊരാൾ-
ക്കവികലമാം പ്രഭുഭാവം; അല്ലതും
യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ.
-22-
‘മദന‘നിതി പുകഴ്ന്നു, മാധുരീ-
സദനമതായ സഖാ, ഗുണോത്തരൻ,
സദന നികടവർത്തിയുണ്ടൊരാൾ;
ഹൃദയമവന്നവൾ നൽകി മുന്നമേ.
-23-
ദുഹിതൃപരിണയോത്സവം യഥാ-
വിഹിതമൊരുക്കി വഴിക്കുവർത്തകൻ;
അഹഹ! പിതൃനിയോഗഖിന്ന, ദു-
സ്സഹമഴലപ്പൊഴറിഞ്ഞു ബാലിക.
-24-
പഴകിയതരുവല്ലി മാറ്റിടാം,
പുഴയൊഴുകുംവഴി വേറെയാക്കിടാം,
കഴിയുമവ;-മനസ്വിമാർ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ.
-25-
ഗുരുജനവചനം, കുലക്രമം,
തരുണികൾ തന്നുടെയസ്വതന്ത്രത,
കരുതിയിവ മറച്ചു കാമിതം
കരുമന പൂണ്ടിവൾ കാട്ടി ലൌകികം.
-26-
വിനയവതിയുഴിഞ്ഞു വിട്ടിടാം
ജനകഹിതത്തിനു തന്നെ തൻഹിതം;
അനഘനവ,നനന്യരാഗ,നാ-
യനുകനെയെങ്ങനെയാഴ്ത്തുമാർത്തിയിൽ?
-27-
കദനമതൊഴിയാതെ കഷ്ടമീ-
മദനഗതാശയ മാഴ്കി,-നിഷ്ഫലം
വിദയനിയതി, ദുസ്തരൌഘ,-യാ
നദിയെയെതിർത്തൊരു ജന്തുനീന്തുമോ?
-28-
സ്ഫുടമഥ വകതെറ്റിയേറ്റുമ-
ക്കൊടിയിയലും ധ്വജകോടിയെന്നപോൽ
ഒടുവിലവൾ വിവാഹമംഗളം
തടവി ഗളത്തില,നിഷ്ടദർശനം.
-29-
സുതയിലകമലിഞ്ഞു തൽപതി-
ക്കതി ഗുണിതം ധനമേകി പോൽധനി
നദി വഴിയുദധിക്കുമേകുമി-
ങ്ങുദക സമൃദ്ധി ഘനാഢ്യനാം ഗിരി.
-30-
പ്രണയിയൊടു പിരിഞ്ഞു നാഥനോ-
ടണവതിനാക്കുമവൾക്കെഴുന്നഴൽ,
ഇണയെയകലെ വിട്ടു ദുരെ നിർ-
ഘൃണമിഹ വിറ്റ കപോതി ചൊൽകിലാം.
-31-
ഘനരുജയൊടു യാത്ര കൂട്ടുമ-
ജ്ജനക വിയോഗ മറിഞ്ഞതില്ലവൾ;
മനമഭിഹതമസ്തരാഗമാം,
സ്വനമിയലില്ല തകർന്ന വീണയിൽ.
-32-
സുതയുടെ മുഖമാധികർശിതം
ഗതനഥ ഖേദമൊടോർത്തു വർത്തകൻ;
അതു നിജ വിരഹാർത്തി മൂലമെ-
ന്നഥ കരുതീട്ടവനാശ്വസിക്കയായ്
-33-
വരസുഖ വിഭവങ്ങൾ മേൽക്കുമേൽ
വരനരുളുന്നതവൾക്കു ദു:ഖമായ്;
നരഹൃദയമതിന്നു ഭാവനാ-
പരികരമെങ്ങനെ, ഭോഗമെങ്ങനെ.
-34-
പതി പിതൃ കൃതനോർക്കിൽ യോഗ്യനാം;
കൃതമതിയാമവൾ,-എന്തഹോ ഫലം!
ക്ഷിതിയിലൊരു പുമാന്റെയെന്നിയേ
സതികൾ പരന്റെ ഗുണങ്ങൾ കാണുമോ?
-35-
ഘടന പതി വിലാസി ചെയ്കിലും
പിടമൃഗനേത്ര കൃപാർദ്രയാകിലും
സ്ഫുടമകലിയാതെ മേവിനാൾ
തടശില പോലെ തരംഗലീലയിൽ.
-36-
ദിനവു,മിതു കണക്കെ മാസവും,
പുനരഥപോ,യതി ദീർഘമബ്ദവും;
ഗുണവതിയവൾ നിന്നു നിഷ്ഠയിൽ
പ്രണയജമാമഴലെത്തി കാഷ്ഠയിൽ.
-37-
‘പിണയുമിനി വിപത്ത,ശക്തയീ-
പ്രണയിനി’യെന്നഥ ഹന്ത! കാട്ടിനാൻ
ക്ഷണ,മകരുണ, മന്യവൈഭവം
ഗുണ പരിണാമ പരീക്ഷകൻ വിധി!
-38-
അവളുടെ ശയനീയ ശായിയാ-
മവനൊരു ഷസ്സിലുണർന്നിടാതെയായ്;
യുവതയെവിടെ? - ജന്തുവിന്നു ഹാ!
വിവൃതകവാട,യനാരതം മൃതി.
-39-
അയി സുഭഗ! വെടിഞ്ഞു ഭൂമി നീ,
പ്രിയയുടെ രാഗമറിഞ്ഞതില്ലെടോ,
നിയതിഹതനിതോർക്കുകിൽ ഭവാൻ!
സ്വയമഭിമാനകൃതാർത്ഥനെങ്കിലും.
-40-
ഒടുവിലഹഹ! ബന്ധുരോദനം
നടുവിലശങ്കമവന്റെ യായുടൽ
ചടുലശിഖയിൽ നിർദ്ദയോദ്യമൻ
ഝടിതി ദഹിച്ചു ചിതാഹുതാശനൻ.
-41-
വിവിധ ഹൃദയവൃത്തിവിദ്ധയായ്,
വിവശതയാർന്നു, വിതന്തുവാമവൾ
മൃഗയുവതി കിരാതമുക്തയായ്
വൃകനിര തൻവഴി ചെന്നുവീണപോൽ.
-42-
“പതിയെ യനുമരിച്ചു പുണ്യവും,
സതികൾപെറുന്നു, സമഞ്ജ, സൌഖ്യവും
വിധവ,വിദയ,വക്രശീലയീ-
വിധമിഹവാഴുകയായി പാപ ഞാൻ!!
-43-
പലരിനിയശുഭങ്ങളോർത്തിടാം,
പലരപവാദശരങ്ങൾ തൂകിടാം,
ഹതയിവളിൽ;-അഹോ! ഗുണത്തിനാം
പതിവനിതയ്ക്കനഭീഷ്ടനെങ്കിലും
-44-
പരമരിയ കിനാവിലെ പ്ഫലം
പറക, മന:ഖഗ, നീ ഭുജിക്കുമോ?
ഉരുരസമതുനോക്കിയേതിൽ നീ
മരുവിയി,താക്കനി വീണുപോയിതേ!“
-45-
ഇതി പലവിധമോർത്തുഴന്നു തൻ-
മതി, യവളന്നുരു പീഡതേടിനാൾ;
എതിരിടുമഴൽതാങ്ങുമാരു, മാ-
ർക്കതിരുജ ഭാവിഭയങ്ങൾ നൽകിടാ?
-46-
ഇളകിലുമിതുപോലവൾക്കുടൻ
ഗളിതഭയം, മദനോന്മുഖം മനം,
കള ഝടിതി പറിച്ചുഖിന്നമാം
മുളയതുപോലെ മുതിർന്നു പൊങ്ങുവാൻ.
-47-
വിനയവിഹിതദുഃഖ,വൈശ്യയീ-
യനുകനു മാനസപത്നി മുന്നമേ,
പുനരവരിലനിന്ദ്യ മംഗനാ-
ജനമതിനന്നു പുനർ വിവാഹവും,
-48-
വിശസനമതിൽ വാടിവീണിടും
ശ്വശുരരെ വിട്ടവൾ വല്ലവാറുമേ,
മദനനരികിൽ വാണു രമ്യമാ-
‘മുദയപുരി‘ക്കു മടങ്ങിയാത്രയായ്.
-49-
പരിജനമൊടു തണ്ടിലേറി വൻ-
പെരുവഴി തള്ളിയഖേദമുത്സുക,
ഒരു വഴിയെയൊഴുക്കു കാറ്റുമായ്,
ത്വരയൊടു പോം ചെറുതോണിപോലിവൾ.
-50-
പരിസര മതിലെത്തി ലക്ഷ്യമായ്
ചിരവിധുരം പിതൃസൌധമെങ്കിലും
ഉഴറിയുടനവൾക്കു തൃഷ്ണയാൽ
മിഴി, മദനാകൃതി മുമ്പു കാണുവാൻ.
-51-
പുനരുരു ദമ മാർന്നടുക്കുമ-
ഗ്ഗുണവതി ശൈശവ ഭാവനീതയായ്
ജനക ജനനിമാരെയോർത്തു കാൽ-
ക്ഷണമിടരാർന്നിതു കുട്ടിപോലവൾ.
-52-
“ചിരവിരഹിതരെന്നെയിന്നു ഹാ!
വിരവൊടു കണ്ടിടുമച്ഛനമ്മമാർ
ചൊരിയുമുടനെയശ്രുഹൃഷ്ടരായ്,
ചരിതമറിഞ്ഞഥ ഖിന്നരായുമേ!
-53-
ബത! ബഹുതരഭാഗ്യമഗ്നയാം
സുത ഹതദൈവ, യിവണ്ണമായിതേ!
ഹിതജനക, ഭവാനെ ഹേതുവായ്
സ്ഥിതിയിതിനോർപ്പതു, മോർത്തുമില്ലിവൾ.
-54-
തരുണിയുടെ ബലം വിശുദ്ധി, വേ-
റൊരു പൊരുളല്ലബലയ്ക്കതേ ബലം;
പരമതിനിഹ ഭംഗമേകുവാൻ
കരുതിയൊരെൻ വിധിയെത്ര ഘോരനാം!
-55-
പ്രഭുതയിതഥവാ നിനക്കുതാ-
നഭിജന സങ്കട ദേശചർയ്യമേ,
അഭയമണവു നിന്നെ ഹാ! ജനം,
പ്രഭവ മനർത്ഥപരമ്പരയ്ക്കു നീ!
-56-
അകതളിരെയറുപ്പു ഹന്ത! ധീ-
വികലതയേകി വലപ്പു,വെത്രതാൻ,
അകരുണമനവദ്യ ലോകരെ-
പ്പകയൊടുകൊൽവു പിശാചവൃത്തി നീ!“
-57-
പലതിതി ഭയശോകരാഗ സം-
കുലമുഴറിക്കമനിക്കു തൽക്ഷണം
ചല ഹൃദയ മിയന്നു ചിത്രമാം
ജലധരകാല ദിനാന്ത ലക്ഷണം.
-58-
അഥ ശിബികയിറക്കി വാതിലിൽ,
ദ്രുതമവൾ നോക്കി ഗൃഹം ഗതോത്സവം;
വ്യഥതടവി; യകത്തു നിന്നുടൻ-
ഭൃതകരണഞ്ഞു-പിതാക്കളല്ലഹോ!
-59-
പരിജനമുരചെയ്തു, തൽപിതാ-
ധരണി വെടിഞ്ഞൊരു മാസമായതും
പെരുകുമഴൽ കെടാൻ ചിതാഗ്നിയാം
സരസിയിൽ മുങ്ങി ജനിത്രിപോയതും.
-60-
പരമിവളഴലാർന്നതോതുവാ-
നരുതഥവാ-ദൃഢരാഗബന്ധമേ,
പരഭയമതിൽ നിന്നു ജീവിതം
കരയണയിക്കുമദൃശ്യബന്ധു നീ!
-61-
അവികലമഥ തന്നധീനമാ-
യവധി വെടിഞ്ഞ പിതൃസ്വമെങ്കിലും
അവിടെ വിലമതിച്ചതൊന്നുതാ-
നവളതു തന്റെ സഖീസമാഗമം.
-62-
ചിരവിരഹമകന്നു തോഴിയാൾ
പരമഥ മോദ മിയന്നുവെങ്കിലും
വിരവൊടു പറയേണ്ടിവന്നു ഹാ!
വിരസതരം മദനന്റെ വാർത്തതാൻ.
-63-
പ്രതിഹതികളകന്നഭീഷ്ടനാം
പതിയുടെ വേഴ്ചയിലാശ തേടവേ
ചതുരയിവളൊഴിഞ്ഞു,ചൊല്ലുവാൻ
മുതിരുവതാരതു ലീലയോടഹോ!
-64-
അപഥമതിലവൻ നടന്നതി,-
ല്ലപരയെയോർത്തതുമില്ല നാരിയായ്
അപകൃതനവളോടു വൈരമി-
ല്ലപചയ മാർന്നതുമില്ല സൌഹൃദം.
-65-
അരിയ മകളെ വിട്ടുവർത്തകൻ
തിരിയെ നിജാലയമെത്തിയോരുനാൾ,
ചരിതമവനറിഞ്ഞു, പിന്നെയാ-
പ്പുരിയവനെബ്ബത! കണ്ടതില്ലപോൽ!
-66-
ചെറുതു വികലബുദ്ധിപോലവൻ
തിരിയുവതന്നു സഖാക്കൾകണ്ടുപോൽ,
ഒരു കഥയുമതിന്നുശേഷ മി-
ങ്ങറിവതു മില്ലൊരു തുമ്പുമില്ലപോൽ.
-67-
വിധുരതയൊടു നീ തിരഞ്ഞൊരാ
നിധിയിത ഹാ! സതി, ശൂന്യഭാണ്ഡമായ്
ധൃതി തടവുക, യാർന്നിടാം ശുഭേ,
ച്യുതിയിഹ, ചുണ്ടിലണഞ്ഞപേയവും
-68-
ഇടരിനവധിയെത്തുവാനഹോ
തുടരുകയായ് സ്ഥിരശീല പിന്നെയും
ഇടയിലിഹ മഹാനിപാതയാം
തടിനി കണക്കെ തകർന്ന ജീവിതം.
-69-
പ്രിയതമനിലഥ പ്രവൃദ്ധമായ്
പ്രിയതയവൾക്കകതാരിലഞ്ജസാ
സ്വയമവനിവൾ മൂലമല്ലി ഹാ!
നിയതമകന്നു ജനാവലോകനം.
-70-
പ്രണയി, നിയത രാഗപാത്രമാം
പ്രണയിനിയാൾക്കപരാധിയെങ്കിലും;
ഗുണനിധിയിവനോടവൾക്കെഴും-
ഗണനയതോർക്കുകിലെത്രയേറണം?
-71-
അവിരളമഥപെയ്തു കണ്ണുനീ-
രവൾ, കുലനായിക, പോക്കി നാളുകൾ;
അവിഹിതത മറച്ചു നിന്നു ഹാ!
യവനിക പോൽ പിതൃശോക സംഗതി.
-72-
പ്രഥിതരഥ യുവാക്കളെത്തിപോൽ
സ്ഥിതിയറിയാതെ മനം ഹരിക്കുവാൻ;
വ്യഥിത, യുഡു ഗണങ്ങൾ ചൂഴിലും
ഗത വിധുവാം നിശപോലെ വാണിവൾ.
-73-
കൊതിയസുലഭ വസ്തുവിങ്കലായ്
മതികെടു മാറിനി മാഴ്കുമെത്രനാൾ
വിദുഷിയിവൾ-അഹോ! നിനയ്ക്കുകിൽ
ഹൃദയികളിങ്ങനെ തന്നെ ധന്യരാം.
-74-
വിലയെഴു മനുരാഗ മത്തലാൽ
തുലയുവതല്ല; മറിച്ചു മേൽക്കുമേൽ
വിലസിടു, മടിയേറ്റ വെള്ളിപോ,-
ലുലയതിലൂതിയ പൊന്നുപോലെയും.
-75-
വാടിപ്പെൺ കൊടി,യനുവാസരം വലഞ്ഞാ-
ളേവം, തല്പ്രിയതമനെ വിദഗ്ദ്ധയിഷ്ടതോഴി
തേടിപ്പോയ്, ശ്രുതിയുടെ ദൂരലീനമാകും
ഭാവത്തെ പ്രണിഹിതയായ ബുദ്ധിപോലെ
-76-
ഓരാണ്ടവൾ തിരഞ്ഞു കണ്ടൊടുവി-
ലേകയായ് രാത്രിയിൽ
സ്ഥിരാശ്രുതയൊരാബ്ദികീ, സുതിഥി-
പോലെ പോന്നെത്തിനാൾ;
ചിരാർദ്ദിത ശയിച്ചു ചന്ദ്രികയി-
ലോർക്കുവിൻ ‘ലീല‘-യാ-
വരാംഗിയൊടണഞ്ഞു വാങ്മധു-
പൊഴിഞ്ഞതിത്തോഴി താൻ.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം