നളിനി 1
കൊല്ലം - അങ്ങൊരു വിഭാതവേളയിൽ,
ഉല്ലസിച്ചു യുവയോഗി യേകനുൽ
ഫുല്ല ബാലരവിപോലെ കാന്തിമാൻ.
-2-
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-
താതപാദികളവൻ ജയിച്ചതും.
-3-
പാരിലില്ല ഭയമെന്നു മേറെയു-
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ
-4-
തല്പരത്വമവനാർന്നിരുന്നു തെ-
ല്ലപ്പോൾ-വെന്നരീയെയൂഴി കാക്കുവാൻ,
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതല്പോലെയും,
-5-
ഇത്ര ധന്യത തികഞ്ഞു കാൺമതി-
ല്ലത്ര നൂനമൊരു സാർവഭൌമനിൽ
ചിത്തമാം വലിയ വൈരി കീഴമർ
ന്നത്തൽതീർന്ന യമിതന്നെ ഭാഗ്യവാൻ
-6-
ധ്യാനശീലനവനങ്ങധീത്യകാ-
സ്ഥാനമാർന്നു തടശോഭ നോക്കിനാൻ
വാനിൽനിന്നു നിജ നീഡമാർന്നെഴും
കാനനം ഖഗയുവാവുപോലെവേ.
-7-
ഭൂരി ജന്തുഗമനങ്ങൾ, പൂത്തെഴും
ഭൂരുഹങ്ങൾ നിറയുന്ന കാടുകൾ,
ദൂർദർശന കൃശങ്ങൾ, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവൻ.
-8-
പണ്ടു തന്റെ പുരപുഷ്പവാടിയുൾ-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയിൽ
കണ്ടവൻ കുതുകമാർന്നു തെന്നലിൽ
തണ്ടുലഞ്ഞു വിടരുന്ന താരുകൾ
-9-
സാവധാന മെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോൽ
പാവനൻ സുരഭിവായു വന്നു ക-
ണ്ടാവഴിക്കു പദമൂന്നിനാനവൻ.
-10-
ആഗതർക്കു വിഹഗസ്വരങ്ങളാൽ
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ-
ഭാഗഭംഗികൾ ഹരിക്കുമാരെയും.
-11-
എന്നുമല്ല ശുഭരമ്യഭൂവിവർ-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ല യീ-
ധന്യനാർന്നൊരു നിസർഗ്ഗജം രസം
-12-
ആകയാൽ സ്വയമകുണ്ഠമാനസൻ
പോകയാമതു വഴിക്കു തന്നിവൻ,
ഏകകാര്യമഥവാ മഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.
-13-
കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോൽ,
എന്നുമല്ല ചെറുതാർത്തിയാർന്നവാ-
റൊന്നുവീർത്തു നെടുതായുടൻ യതി.
-14-
എന്തുവാൻ യമിയിവണ്ണ മന്തരാ
ചിന്തയാർന്നതഥവാ നിനയ്ക്കുകിൽ,
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും.
-15-
അപ്പൊമാന്റെയകമോളമാർന്ന വീർ-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയിൽ
അദ്ഭുതം തരുവിലീനാമേനിയായ്
നില്പൊരാൾക്കു തിരതല്ലി ഹൃത്തടം.
-16-
സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീർ-
ചിന്തുമീറനൊടു പൊയ്കതൻതടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാൾ.
-17-
കണ്ടതില്ലവർ പരസ്പരം, മരം-
കൊണ്ടു നേർവഴി മറഞ്ഞിരിക്കയാൽ,
രണ്ടുപേരുമകതാരിലാർന്നിതുൽ-
ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!
-18-
ആ തപോമൃദിതയാൾക്കു തൽക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-
മാതപം തടവിലും, മുഖാംബുജം.
-19-
ആശപോകിലുമതിപ്രിയത്തിനാൽ
പേശലാംഗിയഴലേകുമോർമ്മയിൽ
ആശ വായുവിൽ ജരൽപ്രസൂനയാ-
മാ ശിരീഷലതപോൽ ഞടുങ്ങിനാൾ.
-20-
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാൽ
ഓമനച്ചെറുമൃണാളമെന്നപോൽ
വാമനേത്രയുടെ വാമമാം കരം.
-21-
ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാർന്നു വാടിനാൾ,
എന്തിനോ?-കുലവധൂടികൾക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാൻ!
-22-
ഒന്നു നിർണ്ണയമുദീർണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവൾ,
കുന്ദവല്ലി വനഭൂവിൽ നിൽക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.
-23-
എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൌരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത്?
-24-
കൃച്ഛ്‌റമായിവൾ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൌഹൃദരിവൾക്കു തുല്യരാം,
അച്ഛനും ജനനിതാനുമാർത്തിയാ-
ലിച്ഛയാർന്നു മൃതിതാൻ വരിച്ചുപോൽ.
-25-
ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു-സാധ്വിയാൾ.
ഗേഹവും സുഖവുമൊക്കെവിട്ടു താൻ-
സ്നേഹമോതി, യതുചെയ്തതാണിവൾ.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം