2011, നവംബർ 4, വെള്ളിയാഴ്‌ച

മൂന്നാം സർഗ്ഗം

അഥ വന തട മാർത്തിയാർന്നണഞ്ഞീ-
യധരിത കിന്നര നാരിമാരലഞ്ഞാർ
പൃഥുമികിലിലകന്ന കൂട്ടു തേടും
വിധുരവലാകകൾ പോലെയങ്ങുമിങ്ങും.

-2-
കുസുമിത വനകാന്തിയാത്മകാന്ത-
വ്യസനിനി ലീല വിചാരിയാതെ പോയാൾ;
അസുലഭമണി തേടുവോർ ഗണിക്കി-
ല്ലസദൃശമാകരമാർന്ന ധാതുഭംഗി.

-3-
ഒരു വഴി തിരിയുമ്പൊഴോമലാൾക്ക-
ങ്ങുരു തര ചമ്പക ഗന്ധമോടുമുള്ളം
പരിചിലഥ ഹരിച്ചു, ‘നർമ്മദോ’ ർമ്മീ-
പരിചയ ശൈത്യമിയന്ന മന്ദവായു.

-4-
“സുഖദമയി! വരുന്നിതെങ്ങു നിന്നോ
സഖി,യിത ചമ്പക ഗന്ധ,മെന്തു ചിത്രം!
മുഖരസമിതു മാറ്റി മിന്നുകല്ലീ
നിഖിലവനാവലി നിദ്രവിട്ടപോലെ?

-5-
നലമൊടു തരുനായകാന്തികത്തിൽ-
പ്പലതിത പക്ഷികൾ പാടിടുന്നു ഗീതം;
തളിരുമലരുമാർന്നു തെന്നലേറ്റീ
ലളിതലതാവലി ലാസ്യമാടിടുന്നു!

-6-
ഭിദുര, മഹഹ! പൂർവ്വവിസ്മൃതിക്കീ-
മൃദുതരവായുതരംഗ രംഗലോലം
ഹൃത ഹൃദയ, മഹോ! വരുന്നു തോഴീ,
ഹിതകരമീവഴി ഹേമപുഷ്പ ഗന്ധം!

-7-
ഇവിടെയിളയ തെന്നൽ തന്നിൽ മുങ്ങീ-
ട്ടവികല നിർമ്മലരാക പോകുവാൻ നാം;
എവിടെ മണമിതുത്ഭവിപ്പുവങ്ങെ-
ന്നവിതഥ ജീവിത ദൈവതം വസിപ്പൂ

-8-
വരുവിനിവിടെയെന്നലിഞ്ഞു നമ്മെ-
ത്തെരുതെരെയീയടവിക്കു തെക്കുമാറി,
ഉരുകിസലയ ചാരു ശാഖയാട്ടി-
ത്തരുനിര മാടി വിളിപ്പൂ, കാൺക തോഴീ”

-9-
അരുളിയവളിവണ്ണമാവഴിക്കായ്
ത്വരയൊടു മുമ്പു നടന്നു തെറ്റിടാതെ
കരുതിയ മുതൽ നോക്കുവാൻ വനത്തിൽ-
പ്പരിചിതയാമുടമസ്ഥ പോണപോലെ

-10-
ഗിരികടകമണഞ്ഞു മഞ്ജുരേവാ-
പരിസരമാർന്നവൾ കണ്ടു വിസ്മയിച്ചാൾ
ഉരുകുസുമമുദാര ശോഭമാരാ-
ലൊരു വനഭാഗമുഷസ്സു പോൽ മനോജ്ഞം

-11-
ഉടനെയുടൽ ഞടുങ്ങിയങ്ങു പൊൻപു-
വിടപികൾ കണ്ടതിമോഹലോഹിതാംഗി
തടവി പുളകപാളിയാംഗമെങ്ങും
സ്ഫുടമവൾ, പൂക്കുമശോക ശാഖിപോലെ.

-12-
തൊഴുതുകരമുയർത്തിയാ വനത്തെ-
പ്പൊഴിയുമനർഗ്ഗള ബാഷ്പവൃഷ്ടിയോടും,
തഴുകി നിഴൽ കണക്കെ മൂകയായ്ത്തൻ-
വഴി തുടരും സഖിതന്നെ വിഹ്വലാംഗി

-13-
തനുഭരമവൾ താങ്ങവേ വിലങ്ങു-
ന്നനലശിഖോജ്ജ്വലമാകുമേക ഹസ്തം
വനമതിലഥ ചൂണ്ടി നിന്നുവീണാ-
നിനദസമുദ്ഗത ഗദ്ഗദം കഥിച്ചാൾ;

-14-
“കുസുമ ശബള കാന്തിയാം നഭസ്സിൽ
പ്രസൃമരമാം സ്ഫുടചമ്പകാതപത്താൽ
അസമയ രമണീയ മത്രകണ്ടോ
സുസഖി, യുഷസ്സുഷമയ്ക്കു നിത്യഭാവം?

-15-
വിലസി വെയിലിലിങ്ങു ചിത്രവർണ്ണം
ചലദനിലം പ്രതി ചാരു ചിത്ര ഗന്ധം,
പല വിസൃമര ചിത്രനാദ, മൊന്നാ-
മുലകു തരുന്നു കുതൂഹലം വിഭിന്നം

-16-
ഗഗനതടമിടഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി, പറകയെന്തിതാർന്നതിങ്ങീ-
യഗണിത ദിവ്യവിഭൂതി മർത്ത്യലോകം!

-17-
അനഘ,നമര കല്പനെന്റെ നാഥൻ
വനമിതിൽ വാഴണ,മില്ല കില്ലുതോഴി,
തനതു ഗതി തടഞ്ഞു നിന്നുതേയെൻ
മനമിഹ, മന്ദുര കണ്ട വാജിപോലെ

-18-
അയി സഖി, നവ ചമ്പകോത്സുകൻ മ-
ദ്ദയിതനഹേതുകമായി, ഹേതുവോർത്തും
സ്വയമവനുമെനിക്കുമാളി, യേതൽ
പ്രിയകരമഞ്ജരി മഞ്ജുദൂതിയായി

-19-
അനഘനവനു ഹേമമഞ്ജരീ, ഹാ!
മനതളിരിൽ പ്രിയരിങ്ങു രണ്ടുപേർതാൻ;
അനിതരസമഭൂതി പൂവിൽ നീയും
വനിതകളിൽ ബ്ബത ഭാഗ്യഹീന ഞാനും

-20-
വിധുതയിളമരുത്തിനാൽ; മഹസ്സാ-
ലധരിത താരക താരിലോമലേ നീ;
മധുപമലിനർ തീണ്ടുകില്ല നിന്മെയ്
വിധുരവനാവലിവല്ലിലമ്പടന്മാർ

-21-
അഹഹ! രമണ, സാർത്ഥമിസ്സുമത്തിൻ
സ്സഹജരസം ഭവദീയ രാഗ യോഗം;
മഹദഭിമതമിങ്ങു ശീലമോരാൻ
സഹചരരേകനിദർശനം മഹാത്മൻ!“

-22-
ദ്രുമമതിലഥ നോക്കി നിശ്വസിച്ച-
സ്സമരുചിയാർന്ന മനോജ്ഞഹസ്തതാരാൽ
സുമമലിവൊടിറുത്തുമുത്തി, മാറിൽ
കമനിയണച്ചഥ ചൂടി ചൂഡതന്നിൽ

-23-
ക്ഷണമുടനെ നിനച്ചു നിന്നുസാദ്ധ്വീ-
മണിയഥ നിശ്ചയമാർന്നപോൽ നിവർന്നാൾ;
“പ്രണയിയിവിടെയുണ്ടു തോഴി, പോന്നി-
ങ്ങണയുമാലംകൃതയാക്കുകെന്നെ”യെന്നാൾ.

-24-
“അഹമിതമിതകേൾ പ്രതിധ്വനിക്കു-
ന്നവിരതമാർത്തിനിബന്ധനസ്വനങ്ങൾ;
ഇവിടെ വഴികൾഹന്ത! വേർതിരിക്കാ-
മവനുടെ സംഗമഗന്ധ ബന്ധുരങ്ങൾ

-25-
വെടിയുക വിചികിത്സ വത്സലേ, നീ
പടിമ മദിന്ദ്രിയ മാർന്നിടുന്നു പാരം
പൊടി ഝടിതി തുടർച്ച ദർപ്പണം പോ-
ലടിതെളിവാർന്നൊരു വാപി തൻ ഹ്രദം‌പോൽ

-26-
സ്വവശസുലഭ ഭൂഷയാലണിഞ്ഞെ-
ന്നവയവപംക്തിയലങ്കരിക്ക തോഴീ
സവിധമതിലണഞ്ഞുകാണണംകേ-
ളവികലശോഭയൊടെന്നെയാത്മനാഥൻ”

-27-
ത്വരിതമിതരുൾ ചെയ്തു തോഴിയോടായ്
സ്ഫുരിതതനുപ്രഭമോടി ബദ്ധവേഗം
തരുണി തരി നികഞ്ജമൊന്നു പുക്കാൾ
തരള തടില്ലത കന്ദരം കണക്കേ

-28-
ഉടനെ മതമറിഞ്ഞൊരുക്കി നൽപ്പൂ-
മ്പൊടി, പുതുപൂനിര, നല്ല പല്ലവങ്ങൾ
ഝടിതിയിവയൊടൊത്തു തോഴി വള്ളി-
ക്കുടിലതിലെത്തി വസന്തകാന്തിപോലെ

-29-
അനുപദമണിയിച്ചു ജന്മരമ്യം
തനു തെളിവാർന്നു വെളിക്കു നിർഗ്ഗമിച്ചാൾ
ഘന മനലപുടം വെടിഞ്ഞു കാളും
കനകശലാക കണക്കെ കോമളാംഗി.

-30-
വിരളമണിസുമങ്ങൾ പൂണ്ടു, മംഗം
പരിഹിതനീല നവാംബരാഭ കൊണ്ടും
പരിഗത സുമകാല തുല്യമാർന്നാൾ
സ്ഫുരിത പരാഗ മനോഹരം വരാംഗി.

-31-
അരികിലഥ വിചിത്രവർണ്ണമേലും
വിരിതടവിടുമോരാനതൻ പുറം‌പോൽ
തരു മലർ നിര വീണു ഭംഗി തേടു-
ന്നൊരു ശിലമേൽ തനുഗാത്രി ചെന്നിരുന്നാൾ

-32-
അവിടമറികയാലുമാളി, ലീലാ-
വ്യവസിതസിദ്ധിയിലാശവയ്ക്കയാലും
സവിധമതിൽ മറഞ്ഞു വിശ്രമിച്ചാ-
ളവയവ സാദ മസഹ്യമാകയാലും

-33-
മടുമലർശില തന്നിലന്തി മേഘ-
ക്കൊടുമുടി പറ്റിയ താരപോൽ വിളങ്ങി
തടമതിലഥ തന്വി നോക്കി, നോട്ടം
സ്ഫുടകിരണങ്ങൾ കണക്കെ നീട്ടി നീട്ടി

-34-
പ്രിയമൊഴി വനദേവരോതിടും പോൽ
സ്വയമഥ പൊങ്ങി കപോതഹൂതഘോഷം
പ്രിയനുടെ കഥപോൽ പ്രവൃദ്ധരാഗം
കുയിലുകൾ പാടി കുഹൂ കുഹൂനിനാദം

-35-
അളിപടലികൾ മൂളി; രന്ധ്രമേലും
മുളകൾ മരുത്തിലുലഞ്ഞു മെല്ലെയൂതി;
തളിർനിര മൃദുതാളമേകി;യേവം
കളകളമായതി മോഹനം വനത്തിൽ.

-36-
“വരിക ഹൃദയ നാഥ! വൈകി കാണ്മാൻ
തിരുവടി മൌലിയിൽ വയ്ക്കുവൻ മഹാത്മൻ!
തരിക ചിര വിയുക്തദർശനം, നീ
കരുണ വഹിക്കുക, ദാസി ഞാൻ ദയാലോ”

-37-
അരുതു ചെറുതുമെന്നില പ്രിയം;ഞാ-
നൊരു പിഴ ചെയ്‌വതിനോർക്ക ശക്തയാകാ
സ്ഥിരചരിത, മദീയ ജീവിതത്തിൽ
പ്പരമഭിവാഞ്ഛയെനിക്കുനിന്നിലല്ലോ

-38-
തരുമനുമതിതാത, നിങ്ങുകാലം-
വരുമതിനെന്നിവൾനാഥ, കാത്തിരുന്നേൻ;
ഗുരുജനഭയ പഞ്ജരസ്ഥ കഷ്ടം
പരനഥ പൈങ്കിളിപോലെ ദത്തയായേൻ

-39-
അതുവരെയഭിമാനമാർന്നു ഹാ ഞാ-
നതുല, ഭവാനൊടുതുല്യ ശീലയെന്നായ്
അഥ കരുതിയമൂല്യരത്നമേ, യീ-
ശ്ലഥമതി നിൻ ദയനീയ ഭൃത്യയെന്നായ്

-40-
കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം;
പരമഹിതമറിഞ്ഞുകൂട; യായു,
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം.

-41-
പരവശയിവളപ്രഗൽഭയാം നാൾ
വിരസത ചേർത്തതിൽ വയ്ക്കൊലാ വിരോധം
വരിക, യനുഭവിക്ക, കയ്പുപോയി-
പ്പരിണതമാം ഫലമിപ്പൊഴോമനേ, നീ

-42-
ചിരതരമായി നാഥ, നിന്നിൽ വാണെൻ
കരളുമിയന്നു ഗുണോൽക്കരംസ്ഥിരാത്മൻ
കരുതുക, യതു മൂലമെന്നെയോർത്തീ-
ലൊരു നിമിഷാർദ്ധവുമന്യനുള്ളതായ് ഞാൻ

-43-
മതി ഭയമഥവാ, മദുത്സുകൻ നീ-
യതി വിമലാശയനന്യഥാ ധരിക്കാ;
ദ്യുതിയിലിരുളെഴില്ല, രാഗഭൂവാം
മൃതിയിൽ മലീമസശങ്കയങ്കുരിക്കാ

-44-
കുയിലിണയിലലിഞ്ഞു പാടിടുന്നു;
മയിലിത തൻ പിടയോടുമാടിടുന്നു
പ്രിയയെയനുനയിച്ചിടുന്നു സിംഹം
പ്രിയതമ, നീയണയാഞ്ഞു ഞാൻ വലഞ്ഞു

-45-
ശരി, നയനപഥത്തിൽ നിന്നിടുന്നു-
ണ്ടൊരു നിമിഷം പിരിയാതെയെൻ പ്രിയൻ നീ
പര, മതുനിഴൽ‌പോലെ യിന്ദ്രിയങ്ങൾ-
ക്കരതിദ ദർശനമായി, ഞാൻ വലഞ്ഞു

-46-
അവഭയമഴലേറി യോമനേ! പോ-
ന്നിവിടമണഞ്ഞിവൾ നിന്റെ മേനി കാണ്മാൻ
അവശത പെരുകുന്നു, നിന്നെ നീയി-
ന്നെവിടെ മറയ്പതു? നാഥ, ഞാൻ വലഞ്ഞു

-47-
പ്രണയ ശിഖിയിൽ വെന്തിടുന്നിതാത്മാ-
വണയുക, തെന്നലണഞ്ഞുചമ്പകത്തിൽ;
ഘൃണ തടവുക, യെന്റെയോമനേ, പോ-
ന്നണയുക, നിൻ പ്രിയ, ലീല ഞാൻ വലഞ്ഞു

-48-
കരുണ കരുണമീവിധം പുലമ്പി-
ക്കരുമനയാലവൾ മൂർച്ഛയാർന്നിരുന്നാൽ;
വിരതപവന വാപിപോലെ, വണ്ടിൻ-
വിരുതമടങ്ങിയ ഗുല്മമെന്നപോലെ

-49-
പ്രണയനിഭൃത ചിത്തമങ്ങനങ്ങാ-
തിണകളെ നോക്കി മൃഗങ്ങളൊക്കെ നിന്നു;
ഗണമൊടു പതഗങ്ങൾ പാതിപാടി
ക്ഷണമറിയാതെയിരുന്നു ശാഖിതോറും

-50-
ചടുലലതകളാടിടാതെ ചാഞ്ഞാ
വിടപികൾ മേലനുമൂ‍ർച്ഛയാർന്നു നിന്നു
അടവിയധിക മൌനമാർന്നു മേളം
ഝടിതി നിറുത്തിയ രംഗഭൂമിപോലെ.

-51-
നിയതചരമയാന, നപ്പൊഴോജഃ
ക്ഷയദയനീയനഹസ്കരൻ തലോടി
സ്വയമുപചിതരാഗമാം കരത്താൽ
പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും

-52-
ഹൃദയ ഹരണമാ വിലാപഗീതം
സദയത ചേർത്തിതു ചേതനത്തിനെല്ലാം
മദനനിവിടെയെത്തുകില്ലയോ? തൻ
ഗദവുമവസ്ഥയുമോർത്തിടാതെ തന്നെ.

-53-
ഉരഗനിരകൾ ധൂർത്തവംശരാഗം
തിരയു; -മലിഞ്ഞുവിഡംബഗാഥ കേട്ടും
സുരരണയു;-മലം ഫലാർഹമാണീ
സരള മനോഹരമായ സത്യഗാനം.

-54-
“അഴൽ മതി, വനമധ്യദീപികേ, നിൻ
നിഴലായി, നോക്കുക, പിന്നിലോമലേ നീ”
വഴിയെയിതി വിദഗ്ദ്ധ തോഴിയോതും
മൊഴിയവളംബരവാണിപോലെ കേട്ടു

-55-
ത്വരിത മുദിത ബോധയായ്ത്തിരിഞ്ഞ-
ങ്ങരികിലഹോ! സതി രൂപമൊന്നു കണ്ടാൾ
പരവശത പിണഞ്ഞാരംഗമോടും
വിരവിലതിന്നടി കൂപ്പിനാളെണീറ്റാൾ.

-56-
പറകിൽ വികൃത രൂപമാമതിൽത്താൻ
നിറയുമൊരമ്പൊടു ലീല കൈകൾ നീട്ടി
വിറയൊടുമിണ മുമ്പു വിസ്ഫുടാശം
ചിറകു വിതിർത്ത കപോതി പോലണഞ്ഞാൾ

-57-
അവനുമവശനെങ്കിലും സ്വബോധം
വ്യവഹിതമെങ്കിലുമാഞ്ഞു നോക്കിനിന്നാൾ
അവളെ യതി വിരൂപ, നസ്ഥിശേഷൻ;
ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം

-58-
അവയവ മിതരേതരം തലോടാ-
നവനവളൊത്തു തുനിഞ്ഞു ലാക്കു തെറ്റി,
സ്വവദനമെതിരിട്ടു ദർപ്പണത്തിൻ
സവിധമണഞ്ഞൊരു കുട്ടി പോൽകുഴങ്ങി

-59-
ദയയൊടവൾ തലോടിയുമ്മ വെച്ചാൾ
ദയിതനെ രാഗമിരുന്ന ഹൃത്തടത്തിൽ;
നിയതമഴൽ പെടുന്ന നെറ്റിമേലും,
പ്രിയതമ, പൈതലെയമ്മയെന്നപോലെ

-60-
ഉടലവനിലണച്ചു ശുഷ്കമാകും
വിടപിയിൽ മോഹനവല്ലി പോലെ നിന്നാൾ;
തടവി വിവശമംഗ, ‘മോമനേ’, യെ-
ന്നിടറി വിളിച്ചവൾ കണ്ണുനീർ ചൊരിഞ്ഞാൾ

-61-
മദജനകമഭീഷ്ട രൂപവും തൽ-
കദന വിമർദ്ദന മംഗസംഗവും ഹാ!
സദയ മധുരവാക്കുമുള്ളിലാഴും
മദനനു മോഹമകന്നപോലെ തോന്നി

-62-
പ്രിയത കര കവിഞ്ഞു പാർത്തു വീണ്ടും
പ്രിയയുടെ മോഹന മോഹനം മുഖാബ്ജം
സ്വയ മലിവൊടുമൊന്നവൻ മുകർന്നാൻ
ഭയമുളവാ‍യതുപോലെ ഹാ! വെടിഞ്ഞാൻ

-63-
ക്ഷണമവൾ സുഖമീലിതാക്ഷിയാമ-
പ്രണയി മറഞ്ഞതറിഞ്ഞിടാതെ നിന്നാൾ;
അനുപദ മഥ നോക്കിനാൾ, ശപിച്ചാ-
ളനുകനെ വിട്ടൊരുധന്യ ബാഹുബന്ധം

-64-
“പ്രിയ ഖഗ, കരമായ കൂടു ഭാഗ്യ-
ക്ഷയമതിൽ വിട്ടു പറന്നു പോകിലാം നീ;
സ്വയ മഹഹ! ദുരന്തരാഗപാശം
പ്രിയവിടുകില്ലിവളെ”ന്നു പിന്തുടർന്നാൾ.

-65-
ഉടൽ വിളറി മുഷിഞ്ഞ വസ്ത്രലേശം
തടവുമവൻ മഹുദൂരലക്ഷ്യനായി
ഉടനെ വലിയ കാട്ടിൽ വന്മഴക്കാ-
റിടയിലിളം‌പാറ പോലെ ലീനനായി

-66-
തരള ഹൃദയ കഷ്ടമെത്ര ബാഢം
പരവശയാമതു കണ്ടൊരാ വരാംഗി?
തിരിയെ മദനനെന്തിനോടി?-യെന്താം
പരിണതി ഹാ! വിധി വാമ്യമെന്തു ചെയ്‌വൂ!

-67-
ഭൃശജവമവനെത്തുടർന്നു വീണ്ടും
ശശിയെയനുദ്രുതതാരപോലെ സാധ്വി;
അശരണയവളെത്തുടർന്നു താരാ-
വശഗതയാമുപതാരപോലെ തോഴി

-68-
അതിജവമോടണഞ്ഞു കണ്ടു ദൂരെ-
സ്സതി തടിനീതട ഗണ്ഡ ശൈലകൂടം;
ഗതിയിൽ മദനനേറിടുന്നതും ചെ
ന്നതിലൊരു ധൂസര മേഘരേഖപോലെ

-69-
ഉടനെയപരിഹാര്യമാമപായം
പെറ്റുമവനെന്നവൾ കണ്ടു കുണ്ഠയായി;
അടികളൊരു തരിമ്പു മുമ്പു നീങ്ങാ-
തുടൽ മരവിച്ചഥ കണ്ണുമന്ധമായി

-70-
സമയമതിലുയർന്ന ഘോരവാരി-
ഭ്രമമൊടകാലിക വൃദ്ധി രേവയാർന്നു
ഘുമഘുമരയഘോഷമേറ്റിയാരാൽ
യമപുരിതന്നിലടിച്ച ഭേരിപോലെ

-71-
രവി ജലധിയിലാശുമുങ്ങി, രേവാ-
സവിധവനങ്ങളിൽ നിന്നു രശ്മി നീങ്ങി;
പവനനുമഥവിട്ടു ചമ്പകത്തെ,
ഭുവനവുമപ്പൊഴുതപ്രസന്നമായി

-72-
അഥ മദനനകുന്നു ശൂന്യമായ് തൽ-
പഥമതുപക്ഷി വെടിഞ്ഞ ശാഖിപോലെ;
കഥയവസിതമെന്നു ബുദ്ധിയാലും
വ്യഥയെഴുമാസ്സതി കണ്ടു ശുദ്ധിയാലും

-73-
ഉടനെയഴൽ പൊറാഞ്ഞു വീണുരുണ്ടാൾ;
ഝടിതിയെണീറ്റു കൃതാർത്ഥപോൽ ഹസിച്ചാൾ,
ഒടുവിൽ മദനനെത്തി നിന്ന ദിക്കി-
ന്നുടനവൾ നിദ്രയിലെന്നപോൽ നടന്നാൾ

-74-
ജവമവിടെയണഞ്ഞു, ‘രേവ’ നീട്ടും-
ധവള തരംഗ കരങ്ങളിൽ സതോഷം
അവളുടനെ കുതിച്ചു കൊള്ളിമീൻ പോ-
ലവനതയാവതു ഹന്ത! തോഴി കണ്ടാൾ

-75-
മനമുഴറിനടുങ്ങിയാശു വീണാൾ
പുനരിവളേറ്റു വിഷണ്ണയായി നിന്നാൾ
അപഹൃത ധനനായ ലുബ്ധനെപ്പോ-
ലപഗതദീപനരണ്യപാന്ഥനെപ്പോൽ

-76-
“അയിസഖി,യയി സോദരീ,യഹോ നിൻ
ക്രിയയതി നിഷ്ഠുര”മെന്നെ നീ വെടിഞ്ഞു;
പ്രിയനെയനുഗമിച്ചു ധന്യയായ് നീ;
സ്വയമഥവാ-വിധിയിന്നു തൃപ്തനായി

-77-
എവിടമിവിടെ,മെങ്ങു വാസഭൂ,വേ-
തിവരുടെ കാംക്ഷിത, മെന്തു സംഭവിച്ചു?
അവിദിത പരിണാമമൊക്കെയോർക്കിൽ
ശിവ ശിവ! സർവ്വമനാഥമീ ജഗത്തിൽ!

-78-
അനിശമവനി ഗർഭമാർന്നുദിപ്പൂ
പുനരനിശം വ്യഥയാർന്നുപോയ് ലയിപ്പൂ
അനുഗതരയമാർന്നു നില്പുരേവേ,
മനുജനുമോർക്കുകിൽ നീയുമൊന്നുപോലെ

-79-
വിദിതമിതഥവാ ചലാചലത്വം
കദമിയന്നയി, കേഴൊലായിവണ്ണം,
നദി,-സപദി വഹിച്ചിടുന്നു നീയാ
ഹൃദയയുഗം സ്ഥിരസൌഹൃദം ഹ്രദത്തിൽ

-80-
ശരി, നിജചരിതത്താലീ ജഗൽ സ്വപ്നഭീതൻ
നരനു മുഥുനമേ, ഹാ നൽകിയാശംസ നിങ്ങൾ;
തിരിയെയെവിടെ നാം കാണുന്ന, തെൻ ധീയെയും ഹാ;
ധരയെയുമിത! തുല്യം മൂടി ഗാഢാന്ധകാരം

-81-
ആസക്താശയ കേണു മാധവി കിട-
ന്നേവം നിരാലംബയായ്
ഭൂ സംശ്ലേഷമിയന്നുറങ്ങി ശിശുപോൽ;
ജ്രംഭിച്ചു മുന്നിൽ തദാ
ഹാ, സിക്താംഗ,രതീവ സുന്ദരർ, യുവ-
സ്ത്രീ പുംസ ചിഹ്നം പരം
ഭാസിക്കും, പരിവേഷമാർന്ന വദന-
ശ്രീ പൂണ്ട രണ്ടാളുകൾ

-82-
“ആരും തോഴിയുലകിൽ മറയു-
ന്നില്ല; മാംസം വെടിഞ്ഞാൽ-
ത്തീരുന്നില്ലീ പ്രണയ ജടിലം
ദേഹിതൻ ദേഹബന്ധം;
പോരും ഖേദം; പ്രിയസഖി, ചിരം
വാഴ്ക മാഴ്കാതെ; വീണ്ടും
ചേരും നാം കേൾ;-വിരത ഗതിയാ-
യില്ല സംസാര ചക്രം”

-83-
ആ രാജമാനരിതു ചൊല്ലി; യുണർന്നു തൃഷ്ണ
തീരാതെ തോഴി;യവരങ്ങുടനേ മറഞ്ഞു;
പാരാകെ വീണ്ടുമവൾ കണ്ടു; വിളങ്ങിയേതു-
മോരാത്തപോലെ യുദയോപരി കർമ്മസാക്ഷി

-84-
അഥ സകലം നിനയ്ക്കുകിലു-
മടൽ‌വഹി, ച്ചട വീ-
പഥമവൾ വിട്ടു പോയി; -ജവ-
മാരുജ നീങ്ങുവതോ?
കഥയനുയാതരോടവൾ പറഞ്ഞു
കരഞ്ഞു പരം;
വ്യഥയൊടഹോ! മടങ്ങിയവർ,
തങ്ങിയൊരേടമവൾ

-85-
ശേഷം നാൾ സ്വയമാ സഖീ രമണനെ-
ത്തേടുന്നൊരന്നാർന്ന തൻ-
വേഷം സാർത്ഥകമാകുമാറുടനെ താൻ
കൈക്കൊണ്ടു ചീരാംബരം
ദോഷ സ്പർശമെഴാത്തതാം വ്രതമെടു-
ത്തന്യാർത്ഥമായ്, ജ്ജീവിതം
തോഷം പൂണ്ടു നയിച്ചു;ലൌകികസുഖം
തുച്ഛം കൊതിച്ചീലവൾ.

-ശുഭം-

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം