2011, നവംബർ 4, വെള്ളിയാഴ്‌ച

ഭാഗം 3

തരളാക്ഷി തുടർന്നു ചിന്തയെ-
ത്തരസാ ധാരമുറിഞ്ഞിടാതെ താൻ
ഉരപേറുമൊഴുക്കു നിൽക്കുമോ
തിരയാൽ വായു ചമച്ച സേതുവിൽ?

-102-
ഗിരിഗഹ്വരമുഗ്രമാം വനം
ഹരിശാർദ്ദൂലഗണങ്ങൾ പാമ്പുകൾ
പരിഭീകരസിന്ധുരാക്ഷസ-
പ്പരിഷയ്ക്കുള്ള നീകേതമാദിയായ്.

-103-
നരലോകമിതിൽ പെടാവതാം
നരകം സർവ്വമടുത്തറിഞ്ഞ ഞാൻ
പരമാർത്ഥമതോരിലഞ്ചുവാൻ
തരമില്ലെന്തിനൊളിച്ചു മന്നവൻ?

-104-
പതിചിത്തവിരുദ്ധവൃത്തിയാം
മതിയുണ്ടോ കലരുന്നു ജാനകി?
കുതികൊണ്ടിടുമോ മഹോദധി-
ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?

-105-
അപകീർത്തി ഭയാന്ധനീവിധം
സ്വപരിക്ഷാളൻ തല്പരൻ നൃപൻ
കൃപണോചിതവൃത്തിമൂലമെ-
ന്നപവാദം ദൃഢമാക്കിയില്ലയോ?

-106-
അപരാധിയെ ദണ്ഡിയാതെയാം
കൃപയാൽ സംശയമാർന്ന ധാർമ്മികൻ
അപകല്മഷ ശിക്ഷയേറ്റു ഞാൻ:
നൃപനിപ്പാപമൊഴിച്ചതെങ്ങനേ?

-107-
അതിവത്സല ഞാനുരച്ചിതെൻ
കൊതി വിശ്വാസമൊടന്നു ഗർഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തൂ! നൃപനോർക്കവയ്യ താൻ

-108-
ജനകാജ്ഞ വഹിച്ചുചെയ്ത തൻ-
വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാൻ!
അനയൻ പ്രിയനെന്നെയേകയായ്
തനതാജ്ഞക്കിരയാക്കി കാടിതിൽ!

-109-
ഇതരേതര ഭേദമറ്റ ഹൃദ്-
ഗതമാം സ്നേഹമതങ്ങു നിൽക്കുക,
ശ്രുതമായ കൃതജ്ഞഭാവവും
ഹതമാക്കീ നൃപനീ ഹതാശയിൽ.

-110-
രുജയാർന്നുമകം കനിഞ്ഞു തൻ-
പ്രജയേപ്പോറ്റുമുറുമ്പുപോലുമേ
സുജനാഗ്രണി കാട്ടിലെൻ പ്രിയൻ
നിജഗർഭത്തെ വലിച്ചെറിഞ്ഞിതേ.

-111-
ശ്വശുരൻ ബഹുയജ്ഞദീക്ഷയാ-
ലശുഭം നീക്കി ലഭിച്ച നന്ദൻ
പിശുനോക്തികൾ കേട്ടു പുണ്യമാം
ശിശുലാഭോത്സവമുന്മഥിച്ചിതേ!

-112-
അരുതോർക്കിൽ, നൃപൻ വധിച്ചു നി-
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ-
ത്തരുണീപാദജഗർഹിണീ ശ്രുതി!

-113-
സഹജാർദ്രത ധർമ്മമാദിയാം
മഹനീയാത്മഗുണങ്ങൾ ഭൂപനെ
സഹധർമ്മിണിയാൾക്കു മുമ്പ് ഹാ!
സഹസാ വിട്ടുപിരിഞ്ഞുപോയി താൻ.

-114-
വനഭൂവിൽ നിജാശ്രമത്തിലെ-
ഗ്ഘനഗർഭാതുരയെൻ മൃഗാംഗന
തനതക്ഷിപഥത്തിൽ നിൽക്കവേ
നനയും മല്പ്രിയനാശു കണ്മുന.

-115-
അതികോമളമാകുമമ്മനഃ-
സ്ഥിതി കാട്ടിൽ തളിർപോലുദിപ്പതാം
ക്ഷിതിപാലകപട്ടബദ്ധമാം
മതിയോ ചർമ്മകഠോരമെന്നുമാം.

-116-
നിയതം വനവാസ വേളയിൽ
പ്രിയനന്യാദൃശഹാർദ്ദമാർന്നു താൻ
സ്വയമിങ്ങു വിഭുത്വമേറിയാൽ
ക്ഷയമേലാം പരമാർത്ഥസൌഹൃദം

-117-
നിയമങ്ങൾ കഴിഞ്ഞു നിത്യമാ-
പ്രിയഗോദാവരി തൻ തടങ്ങളിൽ
പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ
പ്രിയയായും പ്രിയശിഷ്യയായുമേ

-118-
ഒരു ദമ്പതിമാരു മൂഴിയിൽ
കരുതാത്തോരു വിവിക്ത ലീലയിൽ
മരുവീ ഗതഗർവ്വർ ഞങ്ങള-
ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.

-119-
നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാർന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയോടും പ്രിയനന്നു കുട്ടിപോൽ.

-120-
പറയേണ്ടയി! ഞങ്ങൾ, ബുദ്ധിയിൽ
കുറവില്ലാത്ത മൃഗങ്ങൾ പോലെയും
നിറവേറ്റി സുഖം വനങ്ങളിൽ,
ചിറകില്ലാത്ത ഖഗങ്ങൾ പോലെയും

-121-
സഹജാമലരാഗമേ! മനോ-
ഗുഹയേലും സ്ഫുടരത്നമാണു നീ
മഹനീയമതാണു മാറിലു-
ന്മഹമാത്മാവണിയുന്ന ഭൂഷണം.

-122-
പുരുഷന്നു പുമർത്ഥ ഹേതു നീ
തരുണിക്കത്തരുണീ ഗുണങ്ങൾ നീ
നിരുപിക്കുകിൽ നീ ചമയ്പു ഹാ!
മരുഭൂ മോഹനപുഷ്പവാടിയായ്.

-123-
നയമാർഗ്ഗചരർക്കു ദീപമാ-
യുയരും നിൻപ്രഭ നാകമേറുവാൻ
നിയതം നരകം നയിപ്പു നി-
ന്നയഥായോഗമസജ്ജനങ്ങളെ.

-124-
മൃതിയും സ്വയമിങ്ങു രാഗമേ!
ക്ഷതിയേകില്ല നിനക്കു വാഴ്വു നീ;
സ്മൃതിയാം പിതൃലോക സീമയിൽ
പതിവായശ്രുനിവാപമുണ്ടുമേ.

-125-
ചതിയറ്റൊരമർഷമല്ല നിൻ
പ്രതിമല്ലൻ പ്രിയതേ, പരസ്പരം
രതിമാർഗ്ഗമടച്ചു ഹൃത്തിൽ നിൻ
ഹതി ചെയ്യുന്നതു ഗർവ്വമാണു കേൾ.

-126-
സമദൃഷ്ടി, സമാർത്ഥചിന്തനം
ക്ഷമ, യന്യോന്യ ഗുണാനുരാഗിത
ക്രമമായിവയെക്കരണ്ടിടാം
ശ്രമമറ്റാന്തരഗർവ്വമൂഷികൻ.

-127-
വിഭവോന്നതി, കൃത്യവൈഭവം,
ശുഭവിഖ്യാതി, ജയങ്ങൾ മേൽക്കുമേൽ,
പ്രഭവിഷ്ണുതയെന്നിവറ്റയാൽ
പ്രഭവിക്കാം ദുരഹന്തയാർക്കുമേ.

-128-
അതിമാനിതയായ വായുവിൻ-
ഹതിയാൽ പ്രേമവിളക്കു പോയ് മനം
സ്തുതിതന്നൊലി കേട്ടു ചെന്നഹോ!
പതിയാം സാഹസദുർഗ്ഗമങ്ങളിൽ.

-129-
സ്ഥിതിയിങ്ങനെയല്ലയെങ്കിലി-
ശ്രുതിദോഷത്തിൽ വിരക്തയെന്നിയേ
ക്ഷിതി വാണിടുമോ സഗർഭയാം
സതിയെക്കാട്ടിൽ വെടിഞ്ഞു മന്നവൻ?

-130-
നിഹതാരികൾ ഭൂ ഭരിക്കുവാൻ
സഹജന്മാർ നൃപനില്ലി യോഗ്യരായ്?
സഹധർമ്മിണിയൊത്തുവാഴുവാൻ
ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?

-131-
പരിശുദ്ധ വനാശ്രമം നൃപൻ
പരിശീലിച്ചറിവുള്ളതല്ലയോ?
തിരിയുന്നവയല്ലയോ നൃപ-
ന്നരിയോരാത്മ വിചാരശൈലികൾ?

-132-
പറവാൻ പണി - തൻ പ്രിയയ്ക്കൊരാൾ
കുറചൊന്നാൽ സഹിയാ കുശീലനും,
കറയെന്നിലുരപ്പതുത്തമൻ
മറപോലെങ്ങനെ കേട്ടു മന്നവൻ?

-133-
ഒരു കാക്കയൊടും കയർത്തതും
പെരുതാമാശരവംശകാനനം
മരുവാക്കിയതും നിനയ്ക്കില-
പ്പരുഷ വ്യാഘ്രനിതും വരാവതോ?

-134-
അഥവാ നിജനീതിരീതിയിൽ
കഥയോരാം പലതൊറ്റിനാൽ നൃപൻ
പ്രഥമാനയശോധനൻ പരം
വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.

-135-
ഉടനുള്ളിലെരിഞ്ഞ തീയിൽ നി-
ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത
സ്ഫുടമോതിയ കർമ്മമമ്മഹാൻ
തുടരാം-മാനി വിപത്തു ചിന്തിയാ.

-136-
വിഷയാധിപധർമ്മമോർത്തഹോ!
വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ
വിഷസംക്രമശങ്കമൂലമായ്
വിഷഹിക്കും ബുധരംഗകൃന്തനം!

-137-
ബലശാലിയിയന്നിടും പുറ-
ത്തലയാത്തോരു വികാരമുഗ്രമാം
നിലയറ്റൊരു നീർക്കയത്തിനു-
ള്ളലയെക്കാൾ ചുഴിയാം ഭയങ്കരം!

-138-
പരകാര്യപരൻ സ്വകൃത്യമായ്
ത്വരയിൽ തോന്നുവതേറ്റുരച്ചിടും
ഉരചെയ്തതു ചെയ്തിടാതെയും
വിരമിക്കാ രഘുസൂനു സത്യവാൻ.

-139-
അതിദുഷ്കരമാ മരക്കർതൻ-
ഹതിയെദ്ദണ്ഡകയിങ്കലേറ്റതും
ധൃതിയിൽ പുനരൃ‍ശ്യമൂകഭൂ-
വതിലെബ്ബാലിവധപ്രതിജ്ഞയും.

-140-
പലതുണ്ടിതുപോലെ ഭാനുമൽ-
കുലചൂഡാമണി ചെയ്ത സാഹസം
ചില വീഴ്ച മഹാനു ശോഭയാം
മലയിൽ കന്ദരമെന്ന മാതിരി.

-141-
മുനിപുത്രനെയച്ഛനാ‍നയെ-
ന്നനുമാനിച്ചുടനെയ്തു കൊന്നതും,
തനിയേ വരമേകിതൻ പ്രിയ-
യ്ക്കനുതാ‍പാതുരനായ് മരിച്ചതും,

-142-
മികവേറിയ സാഹസങ്ങളാം;
പകവിട്ടിന്നതു പാർത്തുകാണുകിൽ
മകനീവക മർഷണീയമാം;
പകരും ഹേതു ഗുണങ്ങൾ വസ്തുവിൽ.

-143-
അജനായ പിതാമഹൻ മഹാൻ
നിജകാന്താമൃതി കണ്ടു ഖിന്നനായ്
രുജയാർന്നു മരിച്ചു തൽകുല-
പ്രജയിൽ തദ്ഗുണ ശൈലിയും വരാം.

-144-
അതിനില്ല വികല്പമിപ്പൊഴും
ക്ഷിതിപൻ മൽ പ്രണയൈകനിഷ്ഠനാം,
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോർക്കിലന്യയിൽ.

-145-
പ്രിയനാദ്യവിയോഗവേളയിൽ
സ്വയമുന്മാദമിയന്നു രാഗവാൻ
ജയമാർന്നു മടങ്ങി വീണ്ടുമുൾ-
പ്രിയമെന്നിൽ തെളിയിച്ചു നാൾക്കുനാൾ.

-146-
അതു പാർക്കുകിലിപ്പൊഴെത്രയി-
പ്പുതുവേർപാടിൽ വലഞ്ഞിടാം നൃപൻ
അതിമാനിനി ഞാൻ സഹിക്കുമീ-
സ്ഥിതിയസ്സാനുശയൻ പൊറുക്കുമോ?

-147-
അഹഹ! സ്വയമിന്നു പാർക്കിലുൾ-
സ്പൃഹയാൽ കാഞ്ചനസീതയാണുപോൽ
സഹധർമ്മിണി യജ്ഞശാലയിൽ
ഗഹനം സജ്ജനചര്യയോർക്കുകിൽ.

-148-
അതിസങ്കടമാണു നീതിതൻ-
ഗതി; കഷ്ടം! പരതന്ത്രർ മന്നവർ;
പതി നാടുകടത്തിയെന്നെ, മൽ-
പ്രതിമാരാധകനാവതായ് ഫലം!

-149-
ഒളിയൊന്നു പരന്നുടൻ കവിൾ-
ത്തളിമത്തിൽ ചെറുകണ്ടകോദ്‍ഗമം
ലളിതാംഗിയിയന്നു, പൊന്മണൽ
പുളിനം നെന്മുള പൂണ്ടമാതിരി.

-150-
ഘനമാമനുകമ്പയിൽ തട-
ഞ്ഞനതിവ്യാകുലമായി നിന്നുടൻ
ജനകാത്മജ തന്റെ ചിന്തയാം-
വനകല്ലോലിനി പാഞ്ഞു വീണ്ടുമേ.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം