2011, നവംബർ 4, വെള്ളിയാഴ്‌ച

ഭാഗം 2

വിരഹാർത്തിയിൽ വാടിയേകനായ്
കരകാണാത്ത മഹാവനങ്ങളിൽ
തിരിയും രഘുനാഥനെത്തുണ-
ച്ചരിയോരന്വയമുദ്ധരിച്ചു നീ.

-52-
പരദുർജ്ജയനിന്ദ്രജിത്തുമായ്-
പൊരുതും നിൻ‌കഥ കേട്ടു വെമ്പലാൽ
കരൾ നിന്നിലിയന്ന കൂറുതൻ
പെരുതാമാഴമറിഞ്ഞിതന്നിവൾ.

-53-
മുനികാട്ടിടുമെൻ കിടാങ്ങളെ-
ക്കനിവാൽ നീ സ്വയമാഞ്ഞു പുൽകിടാം
അനസൂയ വിശുദ്ധമിന്നു നിൻ-
മനമാനന്ദസരിത്തിൽ നീന്തിടാം.

-54-
വിടുകെൻ കഥ; വത്സ വാഴ്ക നീ
നെടുനാളഗ്രകജനേകബന്ധുവായ്
ഇടരെന്നിയെയഗ്ഗുണോൽക്കരം
തടവും ബന്ധുജനങ്ങളോടുമേ.

-55-
അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളിൽ കുഴമ്പു പോ-
ലുറയും ശീതളമൂർച്ഛയോർപ്പു ഞാൻ.

-56-
മൃതിതൻ മകളെന്നു തോന്നുമാ-
സ്ഥിതിയിൽ ദേഹികൾ പേടി തേടിലും
മതികാഞ്ഞു ഞെരങ്ങുവോർക്കതി-
ങ്ങതി മാത്രം സുഖമേകിടുന്നു താൻ.

-57-
പ്രിയനിൽ പക തോന്നിടാതെയും
ഭയവും നാണവുമോർമ്മിയാതെയും
സ്വയമങ്ങനെയത്തമസ്സുതൻ-
കയമാർന്നെൻ മതി താണു നിന്നിതേ.

-58-
മലർമെത്തയിൽ മേനി നോവുമെ-
ന്നലസാംഗം ഘനഗർഭദുർവ്വഹം
അലയാതെ ശയിച്ചു കണ്ടകാ-
കുലമായ് കീടമിയന്ന ഭൂവതിൽ.

-59-
പെരുമാരിയിൽ മുങ്ങി മാഴ്കിടു-
ന്നൊരു ഭൂമിക്കു ശരത്തുപോലവേ
പരമെന്നരികത്തിലെത്തിയ-
പ്പരവിദ്യാനിധി നിന്നതോർപ്പു ഞാൻ.

-60-
“നികടത്തിൽ മദീയമാശ്രമം
മകളേ പോരി,കതോർക്ക നിൻ‌ഗൃഹം.”
അകളങ്കമിവണ്ണമോതിയെ-
ന്നകമൊട്ടാറ്റി പിതൃപ്രിയൻ മുനി.

-61-
മതിമേൽ മൃഗതൃഷ്ണപോൽ ജഗൽ-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയേ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയിൽ-
പതിയും മട്ടരുൾചെയ്തു മാമുനി.

-62-
എരിയുന്ന മഹാവനങ്ങൾത-
ന്നരികിൽ ശീതളനീർത്തടാകമോ?
തിരതല്ലിയെഴുന്ന സിന്ധുവിൻ-
കരയോ? ശാന്തികരം തപോവനം.

-63-
സ്വകപോലവെളിച്ചമീർഷ്യയാം
പുകമൂടാത്ത മുനീന്ദ്രയോഷമാർ
ഇടരെന്നി ലസിക്ക! സൗമ്യമാ-
മുടജത്തിന്റെ കെടാവിളക്കുകൾ.

-64-
തരുപക്ഷി മൃഗങ്ങളോടു മി-
ന്നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ-
സ്സരളസ്നേഹരസം നിനപ്പു ഞാൻ

-65-
അനലാർക്കവിധുക്കളാ വിധം
വനശൈലാദികൾ വേദമെന്നതിൽ
മനതാരലയാതവർക്കെഴും
ഘനമാമാസ്തിക ബുദ്ധിയോർപ്പു ഞാൻ

-66-
മഹിയിൽ ശ്രുതിപോലെ മാന്യമാർ,
പ്രയതാത്മാക്കളൃഷിപ്രസൂതിമാർ,
വിഹിതാവിഹിതങ്ങൾ കാട്ടുവോർ
സ്വയമാചാരനിദർശനങ്ങളാൽ.

-67-
ഇതിഹാസപുരാണസൽക്കഥാ-
സ്രുതിയാൽ ജീവിതഭൂ നനച്ചിവർ
ചിതമായരുളുന്നു ചേതനാ-
ലതയിൽ പുഷ്പഫലങ്ങളാർക്കുമേ.

-68-
വ്രതിയാം കണവന്റെ സേവ നിർ
വൃതിയായ്ക്കാണ്മൊരു ശുദ്ധരാഗമാർ
പതിദേവതമാർ ജയിക്ക, യുൾ-
ക്കൊതിയോരാത്തവർ ഭോഗമായയിൽ.

-69-
സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
അതിപാവനശീലമോലുമി-
സ്സതിമാർ വാണീടുമൂഴി ധന്യമാം.

-70-
കനിവിന്നുറവായ് വിളങ്ങുമീ-
വനിതാമൌലികളോടു വേഴ്ചയാൽ
അനിവാര്യ വിരക്തി രൂക്ഷരാം
മുനിമാരാർദ്രതയാർന്നിടുന്നതാം.

-71-
ഗുണചിന്തകളാൽ ജഗത്രയം
തൃണമാക്കും മതിമാൻ മഹാകവി
ഇണചേർന്നു മരിച്ച കൊറ്റിയിൽ
ഘൃണ തേടാനിതുതാൻ നിമിത്തമാം

-72-
ഇടപെട്ടിവരൊത്തുമേവുവാ-
നിടയാക്കീടിന ദുർവിധിക്കഹോ!
പടുശല്യഭിഷക്കിനെന്ന പോ-
ലൊടുവിൽത്താനൃണബദ്ധയായി ഞാൻ

-73-
പരിതൃപ്തിയെഴാത്ത രാഗമാ-
മെരിതീക്കിന്ധമായി നാരിമാർ
പുരിയിൽ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ.

-74-
പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവെച്ചു ഹാ! പര-
മ്പരയായ് പൌരികൾ കെട്ടുപോയിതേ.

-75-
നിജദോഷ നിദർശനാന്ധമാർ
സുജനാചാരമവിശ്വസിക്കുവോർ
രുജതേടി മരിപ്പു കല്മഷ-
വ്രജമാം കാമലബാധയാലിവർ

-76-
ചെളിമൂടിയ രത്നമെന്നപോ-
ലൊളിപോയ് ചിത്തഗുഹാന്തകീടമായ്
വെളിവറ്റൊരഴുക്കു കുണ്ടിൽ വീ-
ണളിവൂ ദുർജ്ജന പാപചേതന.

-77-
വിഷയസ്പൃഹയായ നാഗമുൾ-
ത്തൃഷപൂണ്ടഗ്ഗുഹതൻ മുഖം വഴി
വിഷവഹ്നി വമിക്കവേ പരം
വിഷമിക്കുന്നു സമീപവർത്തികൾ.

-78-
വിലയാർന്ന വിശിഷ്ടവസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപങ്‌ക്തിമേൽ
കലരും പുഷ്പലതാവിതാനമാം.

-79-
വിധുകാന്തിയെ വെന്ന ഹാസവും
മധുതോൽക്കും മധുരാക്ഷരങ്ങളും
അതിഭീഷണപൌരഹൃത്തിലെ-
ച്ചതിരക്ഷോവരചാരരെന്നുമേ.

-80-
കൊടി തേർ പട കോട്ട കൊത്തളം
കൊടിയോരായുധമെന്നുമെന്നിയേ
നൊടിയിൽ ഖലജിഹ്വ കൊള്ളിപോ-
ലടിയേ വൈരിവനം ദഹിക്കുമേ.

-81-
നൃപഗാഢവിചിന്തനം കഴി-
ഞ്ഞപരോക്ഷീകൃതമാ‍യ കൃത്യവും
അപഥം വഴി സത്വരം കട-
ന്നുപജാപം തലകീഴ്മറിക്കുമേ.

-82-
സുപരീക്ഷിതമായ രാഗവും
കൃപയും കൂടി മറന്നു കേവലം
കൃപണോക്തികൾ കേട്ടു ബുദ്ധികെ-
ട്ടപകൃത്യത്തിനു ചാടുമേ നൃപർ.

-83-
മുടിയിൽ കൊതിചേർത്തു പുത്രനെ-
ജ്ജടിയാക്കും ചിലർ; തൽകുമാരരോ
മടിവിട്ടു മഹാവനത്തിലും
വെടിയും ദോഹദമാർന്ന പത്നിയെ.

-84-
അഹഹ! സ്മൃതിവായു ഹൃത്തിലെ-
ദ്ദഹനജ്വാല വളർത്തി വീണ്ടുമേ
സഹസാ പുടപാകരീതിയായ്
നിഹനിപ്പൂ ഹതമെന്റെ ജീവിതം.

-85-
ശ്രുതികേട്ട മഹീശർ തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകിൽ
ക്ഷതി ധർമ്മഗതിക്കു പറ്റിതാൻ
ക്ഷിതി ശിഷ്ടർക്കനിവാസ്യമായി താൻ.

-86-
തെളിയിച്ചു വിരക്തിയെന്നില-
ന്നോളിവായ് ലങ്കയിൽവച്ചു, പിന്നെയും
ചെളിയിൽ പദമൂന്നിയെന്തിനോ
വെളിവായിക്കഴുകുന്നു രാഘവൻ?

-87-
പെരുകും പ്രണയാനുബന്ധമാ-
മൊരുപാശം വശമാക്കിയീശ്വരാ!
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത!

-88-
ഇതരേതരസക്തരാം ഗൃഹ-
വ്രതബന്ധുക്കളെ ജീവനോടുമേ
സതതം പിടിപെട്ടെരിക്കുമ-
ച്ചിയതാം ശങ്കമനുഷ്യനുള്ളതാം.

-89-
അതിപാവനമാം വിവാഹമേ!
ശ്രുതി മന്ദാര മനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!

-90-
ഗുണമാണു വിധിക്കു ലാക്കതിൽ
പിണയാം പൂരുഷദോഷമീവിധം
ക്ഷണമോ വിപരീതവൃത്തിയാൽ
തുണയെന്യേ ശ്രുതിയപ്രമാണമാം.

-91-
നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവർത്തിയെ-
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?

-92-
ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തിൽ നിജപ്രജാമതം
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപൻ?

-93-
തനതക്ഷികളോടു തന്നെയും
ഘനമേറും ഖലജിഹ്വമല്ലിടാം
ജനവാദമപാർത്ഥമെന്നതി-
ന്നനഘാചാരയെനിക്കു സാക്ഷി ഞാൻ.

-94-
കരതാരിലണഞ്ഞ ലക്ഷ്മിയെ
ത്വരയിൽ തട്ടിയെറിഞ്ഞു നിഷ്കൃപം
ഭരതന്റെ സവിത്രി, അപ്പൊഴും
നരനാഥൻ ജനചിത്തമോർത്തിതോ?

-95-
അതു സത്യപരായണത്വമാ-
മിതുധർമ്മവ്യസനിത്വമെന്നുമാം;
പൊതുവിൽ ഗുണമാക്കിടാം ജനം
ചതുരന്മാരുടെ ചാപലങ്ങളും.

-96-
ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാർവ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാൻ
മനുവംശാങ്കുരഗർഭമാർന്ന നാൾ?

-97-
നയമായ് ചിരവന്ധ്യയെന്നു താൻ
പ്രിയമെന്നില്പെടുമഭ്യസൂയകൾ
സ്വയമേയപവാദശസ്ത്രമാർ-
ന്നുയരാമെന്നതു വന്നുകൂടയോ?

-98-
ഭരതൻ വനമെത്തിയപ്പൊഴും
പരശങ്കാവിലമായ മാനസം
നരകൽമഷ ചിന്ത തീണ്ടുവാൻ
തരമെന്യേ ധവളീഭവിച്ചിതോ?

-99-
പതിയാം പരദേവതയ്ക്കഹോ
മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ
ചതിയോർക്കിലുമെന്നൊടോതിയാൽ
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപൻ?

-100-
ഇടനെഞ്ചിളകിസ്സതിക്കിതി-
ന്നിടയിൽ കണ്ണുകൾ പെയ്തു നീർക്കണം
പുടഭേദകമായ തെന്നലേ-
റ്റിടറും ഗുല്മദലങ്ങളെന്നപോൽ

ലേബലുകള്‍:

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം