2011, നവംബർ 4, വെള്ളിയാഴ്‌ച

ഭാഗം 1

ചിന്താവിഷ്ടയായ സീത

-1-
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.

-2-
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാ‍ക വിതിർത്ത ശാഖകൾ;
ഹരിനീലതൃണങ്ങൾ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.

-3-
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരിയോർത്തതില്ല, പോന്ന-
വിടെത്താൻ തനിയേയിരിപ്പതും.

-4-
പുളകങ്ങൾ കയത്തിലാമ്പലാൽ
തെളിയിക്കും തമസാസമീരനിൽ
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.

-5-
വനമുല്ലയിൽ നിന്നു വായുവിൻ -
ഗതിയിൽ പാറിവരുന്ന പൂക്കൾ പോൽ
ഘനവേണി വഹിച്ചു കൂന്തലിൽ
പതിയും തൈജസകീടപംക്തിയെ

-6-
പരിശോഭകലർന്നിതപ്പൊഴാ-
പ്പുരിവാർകുന്തളരാജി രാത്രിയിൽ
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്ന പോൽ.

-7-
ഉടൽമൂടിയിരുന്നു ദേവി, ത-
ന്നുടയാടത്തളിരൊന്നുകൊണ്ടു താൻ
വിടപങ്ങളൊടൊത്ത കൈകൾതൻ
തുടമേൽ‌വെച്ചുമിരുന്നു സുന്ദരി.

-8-
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്പമടഞ്ഞ കണ്ണുകൾ,
പരുഷാളകപംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.

-9-
അലസാംഗി നിവർന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാർന്നിടയിൽ ശ്വാസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നൽ മാതിരി.

-10-
നിലയെന്നിയെ ദേവിയാൾക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടൽ
പലഭാവമണച്ചു മെല്ലെ നിർ-
മ്മലമാം ചാരുകവിൾത്തടങ്ങളിൽ.

-11-
ഉഴലും മനതാരടുക്കുവാൻ
വഴികാണാതെ വിചാരഭാഷയിൽ
അഴലാർന്നരുൾചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി.

-12-
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാർക്കുമേ

-13-
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാർത്തിയാൽ ,

-14-
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ
അവ ദുർവിധിതന്റെ ധൂർത്തെഴും
മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.

-15-
അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും

-16-
അഴലിന്നു മൃഗാദി ജന്തുവിൽ
പഴുതേറീടിലു, മെത്തിയാൽ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താ‍ർത്തി മനുഷ്യനേ വരൂ.

-17-
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോൾ;
നിഴലിൻ‌വഴി പൈതൽ‌പോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.

-18-
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടൻ
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.

-19-
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.

-20-
ക്ഷണമാത്രവിയോഗമുൾത്തടം
വ്രണമാ‍ക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.

-21-
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാൽ
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ

-22-
ഉദയാസ്തമയങ്ങളെന്നി,യെൻ-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിർവീശി വിളങ്ങിനിന്ന വെൺ-
മതിതാനും സ്മൃതിദർപ്പണത്തിലായ്.

-23-
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാൽ
അഴൽ‌പോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാൽ.

-24-
സ്വയമന്നുടൽ വിട്ടിടാതെ ഞാൻ
ദയയാൽ ഗർഭഭരം ചുമക്കയാൽ
പ്രിയചേഷ്ടകളാലെനിക്കു നിഷ്‌-
ക്രിയയായ് കൗതുകമേകിയുണ്ണിമാർ.

-25-
കരളിന്നിരുൾ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ
നരജീവിതമായ വേദന-
യ്ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ.

-26-
സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.

-27-
പരമിന്നതുപാർക്കിലില്ല താൻ
സ്ഥിരവൈരം നിയതിക്കു ജന്തുവിൽ
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.

-28-
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ

-29-
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.

-30-
വിനയാർന്ന സുഖം കൊതിക്കയി-
ല്ലിനിമേൽ ഞാൻ - അസുഖം വരിക്കുവൻ;
മനമല്ലൽകൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.

-31-
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.

-32-
പിരിയാത്ത ശുഭാശുഭങ്ങളാർ-
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തിൽ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോൽ

-33-
നിലയറ്റ സുഖാസുഖങ്ങളാ-
മലയിൽ താണുമുയർന്നുമാർത്തനായ്
പലനാൾ കഴിയുമ്പൊൾ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.

-34-
അഥവാ സുഖദുർഗ്ഗമേറ്റുവാൻ
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാൽ
വിരവോടുന്തിവിടുന്നു തന്നെയാം.

-35-
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോർത്തു വൃഥാ ഭയപ്പെടും
കനിവാർന്നു പിടിച്ചിണക്കുവാൻ
തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.

-36-
സ്ഫുടമാക്കിയിതെന്നെ മന്നവൻ
വെടിവാൻ നൽകിയൊരാജ്ഞ ലക്ഷ്മണൻ
ഉടനേയിരുളാണ്ടു ലോകമ-
ങ്ങിടിവാളേറ്റ കണക്കു വീണു ഞാൻ.

-37-
മൃതിവേണ്ടുകിലും സ്വഹത്യയാൽ
പതിയാതായ് മതി ഗർഭചിന്തയാൽ
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ

-38-
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെൻ -
മതിയുന്മാദവുമാർന്നതില്ല! ഞാൻ
അതിനാലഴലിന്റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാൻ കൊതിക്കിലും

-39-
ഒരുവേളയിരട്ടിയാർത്തിതാൻ
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാർന്നു വാഴ്വിലും
മരണം നല്ലു മനുഷ്യനോർക്കുകിൽ

-40-
നിനയാ ഗുണപുഷ്പവാടി ഞാ-
നിനിയക്കാട്ടുകുരങ്ങിനേകുവാൻ
വനവായുവിൽ വിണ്ട വേണുപോൽ
തനിയേ നിന്നു പുലമ്പുവാനുമേ.

-41-
അഥവാ ക്ഷമപോലെ നന്മചെയ്-
തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സൽ-
ഗുരുവും, മർത്ത്യനു വേറെയില്ലതാൻ

-42-
മൃതിതേടിയഘത്തിൽ മാനസം
ചരിയാതായതു ഭാഗ്യമായിതേ
അതിനാൽ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.

-43-
അരുതോർപ്പതിനിന്നു കാർനിറ-
ഞ്ഞിരുളാമെൻ ഹൃദയാങ്കണങ്ങളിൽ
ഉരുചിന്തകൾ പൊങ്ങിടുന്ന ചൂഴ്-
ന്നൊരുമിച്ചീയൽ കണക്കെ മേൽക്കുമേൽ.

-44-
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാൾ സ്ഫുരിക്കയാം
ഋതുവിൽ സ്വയമുല്ലസിച്ചുടൻ
പുതുപുഷ്പം കലരുന്ന വല്ലിപോൽ.

-45-
പുരികം പുഴുപോൽ പിടഞ്ഞകം
ഞെരിയും തൻ‌തല താങ്ങി കൈകളാൽ
പിരിവാനരുതാഞ്ഞു കണ്ണുനീർ-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാൻ

-46-
അതിധീരനമേയശക്തിയ-
മ്മതിമാനഗ്രജഭക്തനാവിധം
കദനം കലരുന്ന കണ്ടൊരെൻ
ഹൃദയം വിട്ടഴൽ പാതി പോയിതേ.

-47-
വനപത്തനഭേദചിന്തവി-
ട്ടനഘൻ ഞങ്ങളൊടൊത്തു വാണു നീ
വിനയാർദ്രമെനിക്കു കേവലം
നിനയായ്‌വാൻ പണി തമ്പി! നിന്മുഖം.

-48-
ഗിരികാനനഭംഗി ഞങ്ങൾ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാൾ
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാൽ.

-49-
കടുവാക്കുകൾ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാൻ തരമായ് മറിച്ചുമേ;
കുടിലം കർമ്മവിപാകമോർക്കുകിൽ.

-50-
കനിവാർന്നനുജാ! പൊറുക്ക ഞാൻ
നിനയാതോതിയ കൊള്ളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം