2011, നവംബർ 4, വെള്ളിയാഴ്‌ച

കപോതപുഷ്പം

ഇതരസൌരഭവീചിയെ മെന്മയാൽ
വിധുരമാക്കിയിളംകുളുർവായുവിൽ
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം

ഭ്രമരനീലദലാവലികൾക്കുമേൽ
വിമലമായ് മലർമഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കളത്തിൽ നീർ-
ക്കുമിളതൻ നിരപോൽ വിലസുന്നുതേ!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാർന്നതിനിർമ്മല-
ച്ഛവിയൊടും പുതുചിപ്പി വിടർന്നതോ?

അതിവിചിത്രമനോഹരശില്പമി-
പ്പുതിയ പൂ-കരകൌശലശാലയിൽ
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭു തന്നെ നീ !

അഹഹ നിർമ്മലലോലമനോജ്ഞമീ
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട-പിറാവിതിൽ
സഹജമോ, നിഴലോ, മിഴിമായയോ?

ഒരു വികാരവുമെന്നിയഹോ ഖഗം
മരുവിടുന്നിതു മൌനസമാധിയിൽ
പറവയിൽ ചിലതുണ്ടവതാരമായ്
പരയുമങ്ങനെയാഗമവേദികൾ

ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെൻ പരിശുദ്ധകപോതികേ,
ഭവതിയോരുകിലൻപിനോടോതണേ !

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം