2011, നവംബർ 4, വെള്ളിയാഴ്‌ച

നിഷ്‌കപടതയോട്

പൂവിനെതിർ മെയ്യൊളിയൊതുങ്ങിയഴലാലി-
ന്നാവിതടവും മുകുരമൊത്തു കവിൾ മങ്ങി,
ആവില മനസ്സൊടൊരു കൈയിൽ മുഖമർപ്പി-
ച്ചീവിധമിരുന്നഴുവതെന്തു വിമലേ! നീ?

ഉണ്മയുടേയൂർജ്ജിത വിഭുത്വമതു പോയീ,
ന്നെന്മഹിമയാരുമറിയാത്ത നിലയായി,
ഇമ്മഹിയിലെന്തിനി വാഴുവതു ഞാനെ-
ന്നുണ്മലർ കരിഞ്ഞയി, ശുഭേ, കരവതോ നീ!

പുഞ്ചിരിനിലാവൊളി പുറത്തിരുളകത്തായ്
നെഞ്ചിൽ വിഷമായ് മൊഴിയിൽ നല്ല നറുതേനായ്
വഞ്ചന മുഴുത്തു ഭുവനത്തിലിനി നല്ലോ-
രഞ്ചണമതോർത്തു സരളേ,യഴുവതോ നീ

സ്നേഹമുതിരേണ്ടവരിൽനിന്നും പകയായി
ഗേഹമതിനാൽ ഭയദമാമടവിയായി
മോഹതിമിരം പെരുകി മൂഢതയുമാക്കി-
സ്സാഹസികർ നിന്നെയതിനാലഴുവതോ നീ?

മാഴ്കരുതു മഞ്ജുമുഖി, സത്യമൊടസത്യം
വ്യാകുലിതമായ പൊരുളാണു ഭുവനം കേൾ
ഏകരസമായ് ഗുണമെഴില്ലറികയെങ്ങും
ലോകമിതിൽ നന്മയൊറ്റു തിന്മ പൊരുതുന്നു.

പണ്ടു മുതലിങ്ങനെ വെളിച്ചവുമിരുട്ടും
രണ്ടുമിടയുന്നിതു സുരാസുരർ കണക്കെ;
ഇണ്ടലതിനാൽ വരുവതും വിരവിൽ നീങ്ങും
കണ്ടറികയുണ്മ സുകുമാരി, കരയാതെ

ഇങ്ങനെ തിരിഞ്ഞു വിധിചക്രമുഴറുമ്പോ-
ളിങ്ങമലധർമ്മമതിലൂന്നി വിലസുന്നു.
മങ്ങിയുമിടയ്ക്കിടെ വിളങ്ങിയുമിരുട്ടിൽ
തങ്ങിയിരുപക്ഷമെഴുമിന്ദുകലപോലെ.

നിന്നെ വെടിയുന്നവനു നീ വെടിയുവോനും
പിന്നെ മനുജന്റെ വടിവെന്തിനു മനോജ്ഞേ?
നിന്നകമെരിഞ്ഞു മിഴിനീർ പൊഴിവതെന്നാ-
മന്നറിക തീനരകമെന്നു മഹിതാഭേ.

ജീവിതതരണത്തിലതിമാനമൊടു ഞാനെൻ
ദേവി തുണനിൽക്കിൽ വിജയിപ്പനതിനാലേ,
പൂവിൽ മണവും മണിവിളക്കിലൊളിയും‌പോൽ
നീ വിലസുകെന്റെ മനതാരിൽ മറയാതെ.

നിൽക്ക തുണയായഴലൊഴിക്കയെഴുനേൽക്കി-
ന്നിക്കലുഷഭാവമയി, നിന്നിലഴകാമോ?
‘നിഷ്ക്കപടതേ’, കരൾ നിറഞ്ഞൊരിരുൾ നീക്കും
ചിൽക്കതിരവന്റെ ചെറുരശ്മിയമലേ നീ.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം